കൊട്ടാരക്കര: ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്ത ആര്‍എസ്എസ് പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ച് ലോക്കപ്പിലടച്ചതിനെതുടര്ന്ന് കൊട്ടാരക്കരയില്‍ സംഘര്‍ഷം. ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് ബിനീഷിനെയാണ് കൊട്ടാരക്കര എസ്ഐ പോലീസ് ജീപ്പിലിട്ടും ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
മര്‍ദ്ദനമേറ്റ് അവശനായ ബിനീഷിനെ ചൊവ്വാഴ്ച വൈകിട്ട് നാലുവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ, കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയ്യാറായില്ല. ഇതേതുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ അവശനിലയിലായ ബിനീഷിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ബന്ധിതമായി. കോടതി മെഡിക്കല്‍ റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടാത്തല ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ സംബന്ധിച്ചശേഷം ബിനീഷ് മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം കാര്യാലയത്തിലേക്ക് വരികയായിരുന്നു. വാഹനത്തെ പിന്തുടര്‍ന്ന കൊട്ടാരക്കര എസ്ഐ ശിവപ്രകാശ് പത്തടിയില്‍ വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി. കാരണം തിരക്കിയപ്പോള്‍ മൂന്ന് പേര് യാത്രചെയ്യുന്നത് കുറ്റകരമാണന്ന് പറഞ്ഞ് ബിനീഷിനെ മാത്രം മര്‍ദ്ദിച്ചശേഷം ജീപ്പില്‍ പിടിച്ച് കയറ്റുകയായിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചവരെ വിട്ട് പിന്നിലിരുന്ന പ്രചാരകനെ മാത്രം കസ്റ്റഡിയിലെടുത്തത് എസ്ഐയുടെ മുന്വൈരാഗ്യമാണന്ന് തെളിഞ്ഞതോടെ നേതാക്കള്‍ സ്റ്റേഷനില്‍ എത്തി പ്രചാരകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. എസ്ഐ ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല നേതാക്കളുടെ മുന്നില്‍വച്ചും മര്‍ദ്ദിച്ചതോടെ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സ്ഥലത്തെത്തിയ സിഐ സജിമോന്‍ നേതാക്കളെ ചര്‍ച്ചക്കായി വിളിച്ചെങ്കിലും ഈ സമയം എസ്ഐ സ്റ്റേഷനില്‍നിന്ന് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത് ഓടിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് സ്റ്റേഷനുനേരെയും കല്ലേറുണ്ടായി.പോലീസും തിരിച്ചെറിഞ്ഞു. പുത്തൂര്‍ എസ്ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്ക് ചെറിയ പരിക്കുപറ്റി. സംഭവം അറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയത് കൊട്ടാരക്കരയില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ ആര്‍എസ്എസ് പോലീസ് സ്റ്റേഷന് ആക്രമിച്ചു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പ്രചാരകന് മര്‍ദ്ദനമേറ്റ സംഭവം മറച്ചുവെക്കുകയും ചെയ്തു. പെറ്റികേസ് എടുക്കേണ്ട പ്രശ്നത്തില്‍ അതും പിന്നിലിരുന്ന പ്രചാരകനെ ജീപ്പിലും ലോക്കപ്പിലുംവച്ച് എസ്ഐ മര്‍ദ്ദിച്ചത് വിവാദമായതോടെ സംഭവത്തില്‍ ശ്രദ്ധതിരിക്കാന്‍ എസ്ഐ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ആഴ്ച പരാതിക്കാരനുമായി എത്തിയ കര്‍ഷകമോര്‍ച്ച ജില്ലാവൈസ്പ്രസിഡന്റ് കലാധരനെ എസ്ഐ മര്‍ദ്ദിച്ചതിനെതുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ബിനീഷും അന്ന് സ്റ്റേഷനില്‍ എത്തിയിരുന്നു. എസ്ഐ ഈസമയം പ്രചാരകന്റെ ഫോട്ടോ മൊബൈലില്‍ എടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് ബിനീഷിനെ എസ്ഐ കസ്റ്റഡിയിലെടുത്ത് ക്രൂരരമായി മര്‍ദ്ദിച്ചതെന്ന് ആക്ഷേപമുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും അവശനായ ബിനീഷിനെ ചൊവ്വാഴ്ച വൈകിട്ട് 4 മണിവരെ ആശുപത്രിയിലോ കോടതിയിലോ ഹാജരാക്കാന്‍ പോലീസ് തയ്യാറാകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
എസ്ഐ ശിവപ്രകാശ് ഇരുന്ന എല്ലാ സ്റ്റേഷനുകളിലും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. പുനലൂരില്‍ ഓട്ടോറിക്ഷഡ്രൈവര്മാരുമായി ഉണ്ടായ സംഘര്‍ഷം ലാത്തിചാര്‍ജ്ജിലും തുടര്‍ന്ന് ഹര്‍ത്താലിലും എത്തിയിരുന്നു, പുത്തൂര്‍, അഞ്ചല്‍ എന്നിവിടങ്ങളിലും സമാനസംഭവങ്ങള്‍ ഉണ്ടായി. കൊട്ടാരക്കരയില്‍ എത്തിയ ഉടന്‍ സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക് ഇരിക്കാന്‍ ഇട്ടിരുന്ന കസേരകള്‍ എടുത്ത് മാറ്റിയതും വിവാദമായിരുന്നു. ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ തണലിലാണ് എസ്ഐ അഴിഞ്ഞാടുന്നത്.
കൊട്ടാരക്കരയില്‍ ഉണ്ടായത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണന്നും പോലീസ് കരുതിക്കൂട്ടി സൃഷ്ടിച്ച അക്രമണമാണിതെന്നും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ 33000ത്തിലധികം വോട്ട് നേടിയ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ചില ഭരണകക്ഷിനേതാക്കള്‍ ഇടപെട്ടാണ് മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കിയത്.
സംഘപ്രചാരകനെ അകാരണമായി അറസ്റ്റുചെയ്ത് മര്‍ദ്ദിച്ചതും ഭക്ഷണംപോലും നല്‍കാതെ ഇന്നലെ വൈകിട്ട് വരെ കസ്റ്റഡിയില്‍ വച്ചതിനെതിരെയും അന്വേഷണം നടത്തണമെന്നും പ്രശ്നക്കാരനായ എസ്ഐക്കെതിരെ വകൂപ്പുതല അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്. ജില്ലാകാര്യവാഹക് ജയപ്രകാശ്, സഹകാര്യവാഹക് അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: