തിരുവനന്തപുരം: കുമരകത്തെ മെത്രാന് കായല്‍ സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ക്ക് പതിച്ചുനല്കാന് നടത്തിയ നീക്കത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചീഫ് സെക്രട്ടറി ജിജി തോംസണും ഏറ്റുമുട്ടിയെന്ന വിവരം പുറത്ത്. ചീഫ് സെക്രട്ടറി ശക്തമായ വിയോജനക്കുറിപ്പ് ഫയലില്‍ എഴുതിയത് മറികടന്നാണ് മന്ത്രിസഭാ യോഗം പദ്ധതിക്ക് അനുമതി നല്‍കിയത്.
മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് കായല്‍ പതിച്ചു നല്കി നികത്താനുള്ള ഫയലുകള്‍ പരിഗണിച്ചത്. ഇത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ബന്ധം മൂലമാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇതിനെ ശക്തമായി എതിര്‍ത്തത് മന്ത്രിസഭായോഗത്തില്‍ വാഗ്വാദത്തിന് കാരണമായി.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരവും പരിസ്ഥിതി അനുമതിക്കായുള്ള ചട്ടങ്ങള്‍ പ്രകാരവും പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ തുറന്നടിച്ചു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് സമവായത്തിലെത്തിക്കുകയായിരുന്നു.
റെക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് റിസോര്‍ട്ട് പണിയാനായി കായല്‍ നികത്താന്‍ അനുമതി നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാദിച്ചത്.
വമ്പിച്ച തൊഴില്‍ സാധ്യതകളുള്ള പദ്ധതിയാണെന്നും ചെന്നിത്തല മന്ത്രിസഭാ യോഗത്തില്‍ ന്യായീകരിച്ചു. എന്നാല്‍ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ജിജി തോംസണ്‍ ശക്തമായി എതിര്‍ത്തു.
ഇത് രമേശ് ചെന്നിത്തലയെ പ്രകോപിതനാക്കി. ചീഫ് സെക്രട്ടറിയെ നിശിതമായി വിമര്‍ശിച്ച് ചെന്നിത്തല രൂക്ഷമായ തര്‍ക്കത്തിന് തുടക്കമിട്ടു. എന്നാല്‍ പതിവുപോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാതെ തര്‍ക്കം പരിഹരിക്കുകയായിരുന്നു.
പദ്ധതിക്ക് ആദ്യം അംഗീകാരം നല്‍കിയത് ഇടതുസര്ക്കാരായിരുന്നെന്നും ആ തീരുമാനം ഉത്തരവാക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: