തിരുവനന്തപുരം: പഠന വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് തെളിയിക്കാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നാലാം ക്ലാസിന് മുമ്പെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ.
സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ആനുകൂല്യംപറ്റുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് എം.എസ്. ജയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വൈകാതെ സര്‍ക്കുലര്‍ പുറപ്പെടുവിക്കും.
നാലാം ക്ലാസ് പഠനത്തിന് മുമ്പെ പഠന വൈകല്യം തെളിയിക്കുന്ന മതിയായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുള്ളൂ. പലരും എസ്എസ്എല്‍സി പരീക്ഷ ലക്ഷ്യമിട്ടാണ് വൈകല്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത്. ഭാവിയില്‍ ഇത് ഒഴിവാക്കാനാണ് നാലാം ക്ലാസിന് മുമ്പെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
ഒരു സ്കൂളില്‍ നിന്ന് മാത്രം 30 വരെ വിദ്യാര്‍ഥികള്‍ക്ക് പഠന വൈകല്യമുള്ളതായി ഹെഡ്മാസ്റ്റര്മാര് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം സ്കൂളുകളില്‍ പ്രത്യേക പരിശോധന നടത്തിയ ശേഷമാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. അതുകൊണ്ടാണ് പഠന വൈകല്യ ആനുകൂല്യം അനുവദിച്ച വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ താമസിച്ചത്. മാത്രവുമല്ല, കഴിഞ്ഞ ഡിസംബറിനകം പട്ടിക സമര്‍പ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാര്‍ച്ചില്‍ വരെ പട്ടിക സമര്‍പ്പിച്ചവരുണ്ട്. ഫെബ്രുവരി വരെ സമര്‍പ്പിച്ചവരുടെ പേരുകളാണ് ആനുകൂല്യത്തിനായി പരിഗണിച്ചത്.
ഇത്തവണ 17000 കുട്ടികള്‍ക്ക് പഠന വൈകല്യമുള്ളതായും അവര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നുമാണ് സ്കൂളുകള്‍ വഴി അപേക്ഷ ലഭിച്ചത്. ഇത്തരം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തവണ കര്‍ശന പരിശോധന നടത്തിയാണ് തീരുമാനമെടുത്തത്. 15000 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ ആനുകൂല്യം അനുവദിച്ചത്. ആനുകൂല്യം അനുവദിച്ചവരുടെ പട്ടിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് അവരെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരെ തന്നെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്്.
എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ റിസോഴ്സ് അധ്യാപകരെ സ്കൂള്‍ മാറ്റി നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം സ്ക്രൈബിനെ ഉപയോഗിച്ച് പരീക്ഷയെഴുതിയ ഒട്ടേറെ പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് സംശയാസ്പദമാണെന്നും ഈ സാഹചര്യത്തില്‍ കൂടിയാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നും എം.എസ്. ജയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: