കണ്ണൂര്‍: മുഴപ്പിലങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചുകുട്ടികള്‍ അടക്കമുളള കുടുംബാംഗങ്ങളെ സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സുശീലാലയത്തില് സുരേന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞദിവസം സിപിഎം സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ സുരേന്ദ്രന്റെ ഭാര്യ പ്രകാശിനി, മകന് സുനീഷ്, ബന്ധുക്കളായ വിഷ്ണു സജീവ്, റിജിത്ത്, മകളുടെ മകള്‍ നാലുവയസ്സുകാരി ദിയ, വിഷ്ണു(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ മകന് സുനീഷിന്റെ കെ.എല്‍ 13 വൈ 2874 നമ്പര്‍ ഓട്ടോറിക്ഷ തിങ്കളാഴ്ച ഉച്ചക്ക് ഒരുസംഘം സിപിഎം അക്രമികള്‍ തകര്‍ത്തിരുന്നു. ഇത് കഴിഞ്ഞ് രാത്രി 12 മണിയോടെ ഓട്ടോറിക്ഷ തകര്‍ത്ത സംഘത്തിലെ അക്രമികള്‍ ഉള്‍പ്പെടെയുള്ള 20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി സുരേന്ദ്രന്റെ ഭാര്യ പ്രകാശിനിയെ മുടിക്ക് കുത്തിവലിച്ച് ഇരുമ്പു വടികൊണ്ട് അക്രമിക്കുകയായിരുന്നു. ഇതുകൂടാതെ മകന് സുനീഷിനെയും ബന്ധുക്കളായ വിഷ്ണു സജീവ്, റിജിത്ത്, പ്രകാശിനിയുടെ പേരമക്കളായ ദിയ, വിഷ്ണു എന്നിവരെയും അക്രമിക്കുകയായിരുന്നു. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബന്ധുക്കള്‍. കുട്ടികളെ കല്ലെറിഞ്ഞാണ് പരിക്കേല്‍പ്പിച്ചത്. ഇതുകൂടാതെ മണിക്കൂറുകളോളം ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.
മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതിക്ഷേത്രത്തിലെ ഉത്സവം അവങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പരാതിയുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങായ കലശംവരവ് ഇന്നാണ് നടക്കേണ്ടത്. കഴിഞ്ഞദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് മുസ്ലീം യുവക്കള്‍ അടക്കുള്ള ഒരുസംഘം ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സിപിഎമ്മിന്റെ ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന് ആവശ്യപ്പെട്ടു. സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരി ആശുപത്രിയിലും സംഭവം നടന്ന മുഴപ്പിലങ്ങാട്ടെ വീട്ടിലും ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന്, സെക്രട്ടറി ഹരീഷ് ബാബു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: