പാനൂര്‍: സിപിഎം രാഷ്ട്രീയ ഭീകരതയില്‍ വിറങ്ങലിച്ച് കുരുന്നുകള്‍. ഇന്നലെ രാവിലെ കളിച്ചിരിയും കുസൃതിയുമായി ബിജുമാമന്റെ ഓട്ടോയില്‍ ഉല്ലാസത്തോടെ സ്ക്കൂളിലേക്ക് പോകവേ അവിചാരിതമായി ഇടവഴിയില്‍ നിന്നും രണ്ടു ബൈക്കുകള്‍ ഓട്ടോയ്ക്കു കുറുകെ കടന്നു വന്നു. പെട്ടെന്ന് ഓട്ടോ വെട്ടിച്ച ബിജുവിനു നേരെ ഒരുസംഘം വാള് വീശിവരുന്നു. സൂര്യതേജും കാര്‍ത്തികും ധ്യാന്സന്തോഷും സാവന്തയും ജാന്‍വിയും മറക്കാനാഗ്രഹിക്കുന്ന ദുര്‍ദിനമായിരുന്നു ഇന്നലെ. ഏറെ ഉത്തരവാദിത്വത്തോടെ ഓട്ടോയില്‍ കുട്ടികളെ എത്തിക്കുന്ന ബിജുവിനെ മനസ്സാക്ഷി മരിവിച്ച മാര്‍ക്സിസ്റ്റ് നരാധമസംഘം അരിഞ്ഞുവീഴ്ത്തുമ്പോള്‍ ആ കുരുന്നുകളുടെ മുഖത്തും കുഞ്ഞുടുപ്പുകളിലും തെറിച്ചുവീണ ചുടുരക്തം സിപിഎം എന്ന രാഷ്ട്രീയ ജിഹാദികളുടെ ക്രൂരതയുടെ മറ്റൊരു പതിപ്പായിരുന്നു. 1999 ഡിസംബര്‍ 1 ന് മൊകേരി ഈസ്റ്റ് യുപിസ്ക്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ അരിഞ്ഞുതളളിയ കാട്ടാളത്തത്തിന്റെ സമാനത ഇന്നലെ ചൊക്ലിയിലും അരങ്ങേറി.
ആര്‍ക്കുവേണ്ടിയാണ് അണിയറയില്‍ ആയുധത്തിനു മൂര്ച്ഛകൂട്ടുന്നതെന്നറിയാതെ ഭയചകിതരായി കഴിയേണ്ടിവരുന്ന ഒരു സാമൂഹ്യ പാശ്ചാത്തലമാണ് പാനൂരിലും പരിസരത്തും കാണാന്‍ സാധിക്കുക. ഇന്നലെ നടന്ന സംഭവം നേരില്‍ കണ്ട നേരിന്റെ മക്കള്‍ ഇനിയും ആ ഷോക്കില്‍ നിന്നും മോചിതരായിട്ടില്ല. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വെട്ടി തുണ്ടമാക്കുന്നതു കണ്ട വിദ്യാര്‍ത്ഥികളില്‍ പലരും ഇന്നും മനോനില വീണ്ടെടുക്കാത്തവരാണ്. കേസിലെ ഒന്നാംപ്രതി അച്ചാരംമ്പത്ത് പ്രദീപന്റെ വീടരികിലുളള ഒരു മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടി മാനസികനില തകരാറിലായി ഇന്നും കഴിയുകയാണ്. ആരാണ് ഇതിനുത്തരവാദികള്‍. തനിയാവര്‍ത്തനമായി വീണ്ടും ആയുധങ്ങള്‍ അന്തരീക്ഷത്തില്‍ ശീല്ക്കാരം മുഴക്കുമ്പോള്‍ നാട് വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നു. മനുഷ്യക്കുരുതിയില്‍ മടുപ്പില്ലാതെ മാനമില്ലാത്ത രാഷ്ട്രീയ നപുംസകള് രുധിരം നുണഞ്ഞു ജീവിക്കുന്ന അപരിഷ്കൃത ഇടങ്ങളെ വീണ്ടും അടയാളപ്പെടുത്തുകയാണ് ഇവിടെ. കുട്ടികളുടെ മുഖത്തു തെറിച്ചുവീണ ചോരയുടെ മണം മരണംവരെ അവരുടെ ഓര്‍മ്മകളില്‍ കൂടുകെട്ടും. സംഭവം നേരില്‍ക്കണ്ട അണിയാരം, കണ്ണംവെളളി ഭാഗത്തെ അഞ്ചുകുട്ടികളും നിലവില്‍ ഭയചകിതരാണ്. അമ്മയുടെ കരംപിടിച്ച് പേടിയോടെ ആളുകളെ കാണാന്‍ നില്‍ക്കാതെ ഒളിക്കുന്ന മക്കളെ കാണുമ്പോള്‍ ആരുടെ ഉളളും ഒന്നു നീറും.ഭയന്നു നിലവിളിച്ചിട്ടും അതു കേള്‍ക്കാതെ ബിജുവിനെ കുറെപ്പേര് കൊടുവാള് കൊണ്ടു വെട്ടിയത് ഒരു ദു:സ്വപ്നം പോലെ ഓര്‍മ്മയിലേക്ക് വരികയാണ് കുട്ടികള്‍ക്ക്. ഇവരെ കൗണ്‍സിലിംഗിനു വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. വളര്‍ന്നുവരുന്ന തലമുറ നിണമൊഴുകിയ പാതയിലൂടെ കടന്നു പോകുന്ന ദുരന്തചിത്രമാണ് വീണ്ടും പാനൂരില്‍ കാണാന്‍ സാധിക്കുന്നത്. സിപിഎം ഇനിയും പാഠമുള്ക്കൊളളാതെ അക്രമമാര്‍ഗം പിന്തുടര്ന്ന് നാടിനു ശാപമായി മാറുകയാണ്. ഒരുപാട് കുടുംബങ്ങളുടെ തോരാക്കണ്ണീരും നൊമ്പരവുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം ജില്ലയില്‍ അശാന്തി പടര്‍ത്തുമ്പോള്‍ പ്രതികരിക്കേണ്ടവര് പ്രതിമകളാകാതെ പ്രതികരിക്കുക തന്നെ വേണം. അതാണ് അഭികാമ്യമായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: