കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല 11ന് രാവിലെ 10ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുംഭമാസത്തിലെ അവസാന വെള്ളിയാഴ്ച നടക്കുന്ന പൊങ്കാലയില്‍ പതിനായിരകണക്കിന് ഭക്തജനങ്ങള്‍ ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി പൊങ്കാലയര്‍പ്പിക്കും. പൊങ്കാലയുടെ മുന്നോടിയായുള്ള 12 ദിവസം നീണ്ടുനില്‍ക്കുന്ന ദ്വാദശാഹ വ്രതം നടന്നുവരികയാണ്. 41 ദിവസം കഠിനവ്രതം അനുഷ്ഠിച്ച് ദേവിയുടെയും ഉപദേവതകളുടെയും പ്രതിപുരുഷന്മാരായി നിശ്ചയിക്കപ്പെട്ട ഭക്തജനങ്ങള്‍ ക്ഷേത്രം വക പൊങ്കാലയടിക്കുകയും മഞ്ഞനീരാട്ടു നടത്തുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് ശ്രീകോവിലില്‍ നിന്ന് കൊളുത്തുന്ന അഗ്നി ക്ഷേത്രത്തിന് മുന്നില്‍ സജ്ജമാക്കിയിരിക്കുന്ന നിലവിളക്കിലേക്ക് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍.ബാലമുരളി പകരും. അവിടെ നിന്ന് പണ്ടാരയടുപ്പിലേക്ക് അഗ്നി പകരും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പായ ചെണ്ടമേളവും വെടിക്കെട്ടും കേട്ടശേഷം പണ്ടാര അടുപ്പില്‍ നിന്നും ആയിരകണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്ന് നല്കി പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. ഈ വര്‍ഷം ഒരുലക്ഷം പേര് പൊങ്കാലയര്പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സോമയാജി പറഞ്ഞു.
പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ പ്രഭാതഭക്ഷണം, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യും. ജില്ലാ ആശുപത്രി, ആയൂര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി, ഡോ.നായേഴ്സ്, ശങ്കേഴ്സ്, ഉപാസന, മെഡിട്രീന, അമൃതാജ്ഞലി ആശുപത്രി, വിവേകാനന്ദ സേവാകേന്ദ്രം, ഛത്രപതി ശിവജി സേവാകേന്ദ്രം എന്നിവിടങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യ സഹായം നല്‍കും.
ക്രമീകരണങ്ങള്‍ക്ക് വേണ്ടി 500 പൂരുഷ വാളണ്ടിയര്‍മാരും 200 മഹിളാ പ്രവര്‍ത്തകരെയും സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരം നാലിന് ശക്തികുംഭം എഴുന്നള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് താമരക്കുളം ഗണപതിക്ഷേത്രം, ഹനുമാന് ക്ഷേത്രം, ചിറ്റടിശ്വരം ക്ഷേത്രം, കോട്ടയ്ക്കകം ദുര്‍ഗാ ക്ഷേത്രം, ചാമക്കട, മെയിന്റോഡ് വഴി, ചിന്നക്കട ഉപാസന ഗണപതി ക്ഷേത്രം, കുറവന്‍പാലം, എസ്എന്‍ഡിപി ശാഖ സ്കൂള്‍, പുന്നത്താനം, വൈദ്യശാല ജംഗ്ഷന്, കൂട്ടാണിമുക്ക്, പഴയത്ത് മുക്ക്, തൊഴിലാളി ജംഗ്ഷന്, കടപ്പാക്കട ധര്‍മ്മശാസ്താക്ഷേത്രം, കര്‍ബല, ആറ്റിന്‍കുഴി, അരശടി വിനായക ക്ഷേത്രം, എസ്എംപി മാരിയമ്മന്‍ കോവില്‍, ചിന്നക്കട ഓവര്‍ബ്രിഡ്ജ്, വഴി രാത്രി ഒന്നിന് ക്ഷേത്രത്തില്‍ തിരികെ എത്തിച്ചേരുന്നതും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടെ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന പൊങ്കാല ഉത്സവത്തിന് പരിസമാപ്തിക്കുറിക്കുകയും ചെയ്യും. കൊല്ലം കോര്പ്പറേഷന്, സിറ്റി പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോററ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പൊങ്കാല കിറ്റുകള്‍ നൂറുരൂപ നിരക്കില്‍ ക്ഷേത്ര കൗണ്ടറില്‍ നിന്നും ലഭിക്കും. കൊല്ലം പട്ടണത്തെ 45 ബ്ലോക്കുകളായി തിരിച്ച്. ഓരോ ബ്ലോക്കിലേക്കും ആവശ്യമായ ചുടുകട്ട, വെള്ളം കുടിവെള്ളം എന്നിവ എത്തിക്കുന്നതിനായി വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു കഴിഞ്ഞു.
പത്രസമ്മേളനത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഡോ.ജി.മോഹന്‍, സെക്രട്ടറി എം.വി.സോമയാജി, ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എസ്. ശൈലേന്ദ്രബാബു, പബ്ലിസിറ്റി കണ്വീണര് പി.രമേശ്ബാബു, പൊങ്കാല പ്രമുഖ് ബി.ഉണ്ണിക്കണ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: