ന്യൂദല്‍ഹി: ലോക ട്വന്റി-20യില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരവേദി ധര്‍മ്മശാലയില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന് ഐസിസിയോട് ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ നിന്നുള്ള പ്രത്യേകസംഘം സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.
സ്റ്റേഡിയത്തില്‍ സുരക്ഷ തൃപ്തികരമല്ലെന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ നിഗമനം. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്, ലഭിച്ചശേഷം പാക്ക് സര്‍ക്കാരാണ് മത്സരവേദി മാറ്റാന്‍ ഐസിസിയോട് ആവശ്യപ്പെടാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് പിസിബി, ഐസിസിയോട് വേദി മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് മത്സരം, കൂടുതല്‍ സുരക്ഷയുള്ള മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധര്‍മ്മശാലയ്ക്ക് പകരം കൊല്‍ക്കത്തയിലോ മൊഹാലിയിലോ മത്സരം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.
അതേസമയം പാക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍, ഇന്നു ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ യാത്ര മാറ്റിവെക്കുമെന്നാണ് സൂചന. പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയശേഷമെ പാക് ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാനാകുവെന്നാണ് അവിടുത്തെ സര്‍ക്കാരിന്റെ നിലപാട്. വേദി മാറ്റാനാകില്ലെന്ന കഴിഞ്ഞദിവസത്തെ നിലപാടില്‍ ബിസിസിഐ മാറ്റം വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏതായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ബിസിസിഐയും ഐസിസിയും ചേര്‍ന്നാണ്. ഇതു സംബന്ധിച്ച് ബിസിസിഐ-ഐസിസി ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: