തിരുവനന്തപുരം: മെത്രാന് കായല്‍ പാടശേഖരം നികത്താനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി സ്റ്റേയും കടുത്ത പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉത്തരവ് പിന്‍വലിച്ചത്.
കടമക്കുടിയില്‍ 47 ഏക്കര്‍ നിലംനികത്തി മെഡിസിറ്റി സ്ഥാപിക്കാനുള്ള ഉത്തരവും പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലംനികത്താനുള്ള ഉത്തരവിനെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തലയൂരല്‍.
മെത്രാന് കായല്‍ നികത്തി ടൂറിസം പദ്ധതി ആരംഭിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു. തല്‍സ്ഥിതി പ്രദേശത്ത് തുടരാനാണ് ഹൈക്കോടതി ഉത്തരവ്.
കുമരകത്ത് 378 ഏക്കര്‍ വരുന്ന മെത്രാന്‍കായല്‍ പാടശേഖരം സ്വകാര്യ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കായി നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി ഇറക്കിയ ഉത്തരവാണ് വന്‍ വിവാദമുണ്ടാക്കിയത്.
2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം മെത്രാന്‍കായല്‍ ഉള്‍പ്പെടുന്ന പ്രദേശം നെല്‍വയലാണ്. കൃഷിക്ക് ഉപയുക്തമായ ഈ പ്രദേശം നികത്തി ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് കോടികള്‍ വാങ്ങിയുള്ളതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
റക്കിന്ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള 34 സബ്സിഡിയറി കമ്പനികളുടെ പേരിലാണ് 420 ഏക്കര്‍ വരുന്ന കുമരകം മെത്രാന് കായലില്‍ 362നും 403നും ഇടയിലുള്ള സര്‍വേ നമ്പറിലെ 378 ഏക്കര്‍ സ്ഥലം 2007-2008 കാലഘട്ടത്തില്‍ വാങ്ങിയത്.
2007 മുതല്‍ ഇവിടെ കൃഷി ചെയ്യുന്നില്ല. 2009ല്‍ കമ്പനി കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ലേജ് പദ്ധതി സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍, പരിസ്ഥിതി പ്രശ്നമുള്ള സാഹചര്യത്തില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ഫാം ടൂറിസം പദ്ധതി ഉള്‍ക്കൊള്ളുന്നതുമായ കുമരകം ഇക്കോ ടൂറിസം വില്ലേജ് എന്ന പേരില്‍ പദ്ധതി പുനര്‍നാമകരണം ചെയ്തു.
പരിസ്ഥിതി സൗഹൃദമെന്നു കണ്ടതിനാല്‍ നെല്‍കൃഷി തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും സംയുക്ത നെല്‍കൃഷിക്ക് ആരും തയാറാകാതിരുന്ന സാഹചര്യത്തിലാണ് 2,200 കോടി രൂപ മുതല്‍ മുടക്കുള്ള ഇക്കോ ടൂറിസം പദ്ധതിക്ക് അനുമതി തേടിയത്. കളക്ടറുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശിപാര്‍ശയും സര്‍ക്കാരിനു നല്‍കിയിരുന്നു. ഈ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി നിയമത്തിനും 2008ലെ തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിനും വിധേയമായി ശിപാര്‍ശ അംഗീകരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: