കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടിയ പശ്ചിമബംഗാള്‍ ലക്ഷ്മിപൂര്‍ സ്വദേശി മൊഫിജുല്‍ റഹ്മാന് ഷെയ്ഖ് (22) പോലീസ് സ്റ്റേഷനില്‍ അഭയം തേടി. കേരളത്തില്‍ എത്തി നാലാം ദിവസം കോടീശ്വരനായ തന്നെ ലോട്ടറി തട്ടിയെടുക്കാന്‍ വേണ്ടി ആരെങ്കിലും ഉപദ്രവിക്കുമോയെന്നും പരിചയക്കാര് പോലുമില്ലാത്ത കേരളത്തില്‍ ജീവാപായം ഉണ്ടാകുമോയെന്നും ഭയന്നാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയതെന്ന് മൊഫിജുല്‍ റഹ്മാന് പറഞ്ഞു.
തിങ്കളാഴ്ചയും ഞായറാഴ്ചയും സ്റ്റേഷനില്‍ താമസിക്കുകയായിരുന്നു യുവാവ്. കേരള പോലീസിനെ വിശ്വസിച്ച് തന്റെ ഒരു സുഹൃത്തിനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
കെട്ടിടനിര്മ്മാണതൊഴിലാളിയായി ഇക്കഴിഞ്ഞ ബുധനാഴ്ച കേരളത്തില്‍ എത്തിയ നിര്‍ധനനായ യുവാവിന് ഒരു കോടി രൂപ കിട്ടിയതിന്റെ അമ്പരപ്പും സന്തോഷവും മുഖത്ത് പ്രതിഫലിക്കാത്തതിന് കാരണം ചോദിച്ചപ്പോള്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തമാത്രമേ ഇപ്പോഴുള്ളൂവെന്നും നാട്ടിലേയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യയും അച്ഛനും അമ്മയും നാട്ടില്‍ ഭയന്ന് കരയുകയാണെന്നും യുവാവ് പറഞ്ഞു. ആരെങ്കിലും ഉപദ്രവിക്കുമോയെന്ന ഭയമാണ് കാരണമെന്നും മൊഫിജുല്‍ പറഞ്ഞു. ബര്‍ധ്വയിലെ പ്രഭസ്ഥലി ദംഗപര സ്വദേശി അഹൊര്‍ ഷെയ്ഖിന്റെയും മുംതാസ് ബീവിയുടേയും മകനാണ്. ഭാര്യ നഫീജാബീവിയും പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞ് മസൂമാകത്തൂനും നാട്ടില്‍ കാത്തിരിക്കുകയാണെന്നും താന്‍ പോലീസ് സഹായത്തോടെ ബാങ്കില്‍ ലോട്ടറി എല്പ്പിച്ചശേഷം ഉടന്‍ നാട്ടിലേയ്ക്ക് പോകുമെന്നും മൊഫിജുല്‍ റഹ്മാന് പറഞ്ഞു .
മമ്താസുന് റഹ്മാന്, മൊമ്ത്തിയാര് റഹ്മാന് എന്നീ രണ്ട് സഹോദരന്മാരും അന്വാര് കത്തൂന്‍ എന്ന സഹോദരിയും കൂടി ഉള്‍പ്പെട്ടതാണ് മൊഫിജുല്‍ റഹ്മാന്റെ കുടുംബം. ഏറ്റവും ഇളയ ആളാണ് മൊഫിജുല്‍. കാരുണ്യ ലോട്ടറിയുടെ കെ.ടി 215092 നമ്പര്‍ ലോട്ടറിയിലാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. വെള്ളിമാടുകുന്നിലെ താമസസ്ഥലമായ വാടകകെട്ടിടത്തിനടുത്ത് ബൈക്കില്‍ എത്തിയ ഒരു ഏജന്റില്‍ നിന്നാണ് ലോട്ടറിയെടുത്തത്. ബുധനാഴ്ച കോഴിക്കോട്ടെത്തിയ മൊഫിജുല്‍ റഹ്മാന് വെളളിയാഴ്ചയാണ് ലോട്ടറി ടിക്കറ്റെടുത്തത്. ഞായറാഴ്ചത്തെ മലയാളപത്രത്തില്‍ നിന്നാണ് താന്‍ കോടീശ്വരനായ വിവരം അറിയുന്നത്. ചേവായൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ യു.കെ ഷാജഹാന്റെ സഹായത്തോടെ വെളളിമാടുകുന്ന് സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: