കോഴിക്കോട്: പേവിഷബാധ നിയന്ത്രിക്കാന്‍ വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പും ലൈസന്‍സും. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ മൂന്നാഴ്ച ക്കാലത്തേക്ക് ജില്ലയില്‍ വ്യാപകമായ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന് നടക്കും. ഈ കാലയളവില്‍ ഗ്രാമപഞ്ചായത്ത്, മുന്സിപ്പാലറ്റി, കോര്പ്പറേഷന് എന്നിവിടങ്ങളിലെ വളര്‍ത്തുനായ്ക്കളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജോണ്‍ കട്ടക്കയം, ജില്ലാ മൃഗരോഗ നിയന്ത്രണ പദ്ധതി കോഓര്‍ഡിനേറ്റര്‍ ഡോ. കെ. ജാന്‍സി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തിവെയ്ക്കുന്ന എല്ലാ നായ്ക്കള്‍ക്കും ഉടമകളില്‍ നിന്ന് 10 രൂപ ഈടാക്കി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തില്‍ ഹാജരാക്കി 31 നകം ലൈസന്‍സ് എടുക്കേണ്ടതാണ്. കുത്തിവെയ്പ്പും ലൈസന്‍സും എടുക്കാത്ത വളര്‍ത്തുനായ്ക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഉടമസ്ഥര്‍ക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. പേവിഷ മുക്ത കേരളം നടപ്പാക്കുന്ന ഈ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: