കൊച്ചി: കെ.എം.മാണിമായി തെറ്റിപ്പിരിഞ്ഞ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. ഫ്രാന്‍സിസ് ജോര്‍ജ്ജാണ് ചെയര്മാന്. ആന്റണി രാജു, കെ.സി.ജോസഫ്, പി.സി.ജോസഫ്, വക്കച്ചന് മറ്റത്തില്‍, മാത്യു സ്റ്റീഫന്‍ എന്നിവരടങ്ങുന്ന അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടി പേരിനൊപ്പം നേതാക്കളുടെ പേര് ഉണ്ടായിരിക്കില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് അറിയിച്ചു.
11 മുതല്‍ 16 വരെ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് 16 ന് ഉച്ചയ്ക്ക് 2.30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. മാണി വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സമിതിയിലെ 326 പേര് തങ്ങളുടെ യോഗത്തില്‍ പങ്കെടുത്തതായി ഫ്രാന്‍സിസ് ജോര്‍ജ്ജ് അവകാശപ്പെട്ടു.
പുതിയ പാര്‍ട്ടിയെ ഇടതു പാളയത്തില്‍ എത്തിക്കാനുള്ള നീക്കമാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും നടത്തുന്നത്. കെ.എം. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് നാമവശേഷമായികൊണ്ടിരിക്കയാണ്. ഉറവ വറ്റിയ കിണറാണ് ഇപ്പോള്‍ ആ പാര്‍ട്ടിയെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയത് ആരാണെന്ന് കെ.എം.മാണി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ എത്തിയത് മുതല്‍ അവഗണനയാണ് ലഭിക്കുന്നത്. ഇത് പി.ജെ.ജോസഫിന് അറിയാമെന്നും അത് തിരിച്ചറിഞ്ഞ് പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ബാര്‍ കോഴ സംഭവത്തില്‍ മാണി മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ഏറ്റവും ശക്തമായി വാദിച്ചത് താനാണ്. വളഞ്ഞവഴിയിലുടെ ജോസ്.കെ.മാണിയെ നേതൃസ്ഥാനത്ത് കൊണ്ടുവരാനാണ് കെ.എം.മാണി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: