ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണദേവന്റെ മുറിക്കകത്ത് സുരേന്ദ്രനുള്‍പ്പെടെ വളരെ ഭക്തന്മാര് ഇരിക്കുന്നു. വിജയകൃഷ്ണഗോസ്വാമി ഭഗവാനെ നമസ്കരിച്ച് അദ്ദേഹത്തിന്റെ പാദധൂളി ശിരസ്സിലണിഞ്ഞു. വിജയകൃഷ്ണ ഗോസ്വാമി ബ്രഹ്മസമാജം വിട്ട് ഇപ്പോള്‍ തന്നെ ആത്മവിദ്യ അഭ്യസിക്കുകയാണ്.
ഗുരുദേവന്റെ ശിഷ്യനല്ലെങ്കിലും വിജയന് അദ്ദേഹത്തെ വളരെ ബഹുമാനമാണ്. വിജയനിപ്പോള്‍ നീണ്ട ഒരു തീര്‍ത്ഥാടനം കഴിഞ്ഞു വന്നിരിക്കയാണ്. അതിനെപ്പറ്റി ആരോ ചോദിച്ചപ്പോള്‍ വിജയന് പറഞ്ഞു: ”ഞാനെന്തു പറയാനാണ്? എല്ലാം നാമിരിക്കുന്ന ഈ സ്ഥലത്തുതന്നെയാണ്, ചുറ്റിത്തിരിയലൊക്കെ വെറുതെ. മറ്റു സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ (ശ്രീരാമകൃഷ്ണന്റെ) രണ്ട്, അഞ്ച്, പത്ത്, അങ്ങേയറ്റം ഇരുപത് ശതമാനമേ ആവിഷ്കരണം ഞാന്‍ കാണുന്നുള്ളു. (തൊഴുതുകൊണ്ട് ശ്രീരാമകൃഷ്ണനോട്) അങ്ങ് ആരാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവിടുന്നു പറയേണ്ടതായിട്ടില്ല.”
ഒരു ദിവ്യാവേശത്തില്‍ ഗുരുദേവന് പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍ അതങ്ങനെത്തന്നെയാവട്ടെ.’ ‘അതെ, എനിക്ക് എല്ലാം മനസ്സിലായിരിക്കുന്നു’, എന്നു പറഞ്ഞുകൊണ്ട് വിജയന് ഗുരുദേവന്റെ മുമ്പില്‍ നമസ്കരിച്ചു, അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്റെ മാറോടു ചേര്‍ത്ത് മുറുകെ പിടിച്ചു. ശ്രീരാമകൃഷ്ണദേവന് ഗാഢസമാധിയിലാണ്ട് ഒരു ചിത്രത്തിലെന്നപോലെ നിശ്ചേഷ്ടനായി നിന്നു. എല്ലാ ഭക്തന്മാരുടെ ദൃഷ്ടികളും ഭഗവാനില്‍ പതിഞ്ഞു.
വികാരഭരിതരായി ചിലര്‍ കണ്ണീര് വാര്‍ത്തു. ചിലര്‍ കീര്‍ ത്തനങ്ങള് പാടി. തങ്ങളുടെ ആദ്ധ്യാത്മികവികാസമനുസരിച്ച് ഓരോരുത്തരും ഭഗവാനെ ഓരോ രൂപത്തില്‍ ദര്‍ശിച്ചു. ചിലര്‍ വലിയ ഭക്തനായിട്ട്, ചിലര്‍ സിദ്ധനായിട്ട്, ചിലര്‍ അവതാരപുരുഷനായിട്ട്….
ഓരോരോ കാലത്ത് മനുഷ്യരെ അനുഗ്രഹിക്കുവാന്‍ ഈശ്വരന് ഭൂമിയില്‍ അവതരിക്കുന്നു. ഈ യുഗത്തില്‍ അവിടുന്ന് ശ്രീരാമകൃഷ്ണനായി അവതരിച്ചു.
ശ്രീരാമകൃഷ്ണനെ അദ്ദേഹത്തിന്റെ ഉത്തമശിഷ്യനായ സ്വാമി വിവേകാനന്ദന് ‘അവതാരവരിഷ്ഠന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ശ്രീരാമന്റെ ജീവിതത്തിലെ ധര്‍മ്മനിഷ്ഠയും ശ്രീകൃഷ്ണാവതാരത്തിലെ വൈവിധ്യങ്ങളില്‍ക്കൂടി കാണുന്ന നിസംഗത്വവും ശ്രീബുദ്ധഭഗവാന്റെ ത്യാഗ ബുദ്ധിയും യേശുദേവന്റെ ദയാവായ്പും ചൈതന്യദേവന്റെ ഭക്ത്യുന്മാദവും ശ്രീശങ്കരന്റെ ധിഷണയും എല്ലാം ശ്രീരാമകൃഷ്ണനില്‍ ഏകോപിച്ച് പ്രശോഭിക്കുന്നു.
അതുകൊണ്ടാണ് സ്വാമിജി ‘അവതാരവരിഷ്ഠന്‍’ എന്നു വിളിച്ചത്. ഭാരതത്തിലെ 30 കോടി ജനങ്ങള്‍ അയ്യായിരം വര്‍ഷങ്ങളായി ചെയ്തുവന്ന തപസ്സിന്റെ ഫലരൂപമാണ് ശ്രീരാമകൃഷ്ണന്റെ ആവിര്‍ഭാവം എന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ റോമേന്‍ റോളാങ്ങ് പറഞ്ഞത്.
ശ്രീരാമകൃഷ്ണചരിതത്തിന്റെ അവതാരികയില്‍ മഹാത്മാഗാന്ധി എഴുതുന്നു: ‘ശ്രീരാമകൃഷ്ണന്റെ
ജീവിതം ഈശ്വരനെ മുഖത്തോടുമുഖം ദര്‍ശിക്കാന്‍ നമ്മെ സമര്‍ത്ഥരാക്കുന്നു.
ഈശ്വരന്‍മാത്രം സത്യം ബാക്കിയൊക്കെ മിത്ഥ്യ എന്ന്, അദ്ദേഹത്തിന്റെ ജീവിതകഥ വായിക്കുന്നവര്‍ക്കാര്‍ക്കും ബോധ്യമാകാതിരിക്കയില്ല. ഈശ്വരപരതയുടെ സജീവമൂര്ത്തിയായിരുന്നു ശ്രീരാമകൃഷ്ണന്. കേവലം പണ്ഡിതന്റെ വാക്കുകളല്ല അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍. അവ ജീവിതഗ്രന്ഥത്തിന്റെ താളുകളാണ്. സ്വന്തം അനുഭൂതികളുടെ പ്രകാശനങ്ങളാണവ. അതിനാല്‍ അപ്രതിരോദ്ധ്യമായ ഒരു മുദ്ര അവ അനുവാചകനില്‍ പതിപ്പിക്കുന്നു.
അവിശ്വാസത്തിന്റേതായ ഇക്കാലത്ത് രാമകൃഷ്ണന് സജീവവും ഉജ്ജ്വലവുമായ വിശ്വാസത്തിന്റെ മാതൃക നല്കുന്നു, അന്യഥാ അദ്ധ്യാത്മപ്രകാശം ലഭിക്കാതെ കഴിയുമായിരുന്ന അനേകായിരം സ്ത്രീപുരുഷന്മാര്ക്ക് അതു സാന്ത്വനമരുളുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തിന് ദേശീയമോ മറ്റേ തെങ്കിലുമോ തരത്തിലുള്ള അതിരൊന്നു മുണ്ടായിരുന്നില്ല…..’
പ്രതികരിക്കാൻ ഇവിടെ എഴുതുക: