ന്യൂദല്‍ഹി: മദ്യരാജാവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും ആയിരുന്ന വിജയ്മസ്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കൂട്ടായ്മ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി മല്യക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് കോടതി മല്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ വിജയ് മല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതായാണ് സിബിഐയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് ബാങ്കുകള്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി കോടതിയില്‍ പറഞ്ഞു. അതിനാല്‍ രാജ്യസഭാംഗമെന്ന നിലയ്ക്ക് മല്ല്യയ്ക്കുള്ള ഇ മെയില്‍ അഡ്രസ് വഴിയും ലണ്ടനിലെ ഭാരത കമ്മീഷണറേറ്റ് വഴിയും അഭിഭാഷകന് വഴിയും നോട്ടീസ് നല്‍കാനാണ് കോടതിയുത്തരവ്.
എസ്ബിഐയുടെ നേതൃത്വത്തില്‍ പതിമൂന്ന് ബാങ്കുകള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മല്യ കോടതിയില്‍ ഹാജാരാകാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ കണ്‍സോര്‍ഷ്യം അഭ്യര്‍ഥിക്കുന്നു.
നോട്ടീസിന് മല്യ വിശദീകരണം നല്‍കുന്നതുവരെ കാക്കാന്‍ കോടതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. വായ്പകളില്‍ കുടിശിക വരുത്തുകയും കോടതി നടപടകള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തിനാണ് വീണ്ടും മല്യയ്ക്ക് വായ്പ്പ നല്‍കിയതെന്ന് ജസ്റ്റീസ് കുര്യന് ജോസഫും ജസ്റ്റീസ് ആര്‍എഫ് നരിമാനും ഉള്‍പ്പെട്ട ബെഞ്ച് ബാങ്കുകളോട് ആരാഞ്ഞു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയാണ് മല്യവായ്പ്പ എടുത്തിരുന്നത്. കുടിശിക കയറി ആ എയര്‍ലൈന്‍സ് അടച്ചുപൂട്ടി.
ഇവിടെയുള്ള വായ്പ്പകളേക്കാള് വളരെക്കൂടുതല്‍ സ്വത്ത് മല്യയ്ക്ക്വിദേശത്തുണ്ടെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. മല്യയുടെ മദ്യ വ്യവസായ സ്ഥാപനമായ യുബി ഗ്രൂപ്പിനെ ഡീഗോയെന്ന മദ്യ വ്യവസായ ഗ്രൂപ്പ് 515 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഈ ഇടപാട് വഴി ലഭിക്കുന്ന തുക മല്യയ്ക്ക് കൈമാറുന്നത് ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ തടഞ്ഞിരുന്നു. വിവിധ ബാങ്കുകള്‍ക്കായി 9,000 കോടിയിലേറെ രൂപയാണ് മല്യ നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: