ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറു ടെലികോം കമ്പനികള്‍ ചേര്‍ന്ന് 12,400 കോടി രൂപ തട്ടിയെടുത്തെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. റിലയന്‍സ്, ടാറ്റാ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ,എയര്‍സെല്‍ എന്നിവ വരുമാനം കുറച്ചുകാണിച്ച് രാജ്യത്തിന് ലഭിക്കേണ്ടിയിരുന്ന 12,400 കോടി തട്ടിച്ചെടുത്തുവെന്നാണ് കണ്ടെത്തല്‍.
2007, 2010 വര്‍ഷങ്ങളില്‍ തങ്ങളുടെ വരുമാനം 46000 കോടി രൂപ കുറച്ചാണ് ഈ കമ്പനികള്‍ കാണിച്ചത്. അങ്ങനെ ഈ തുകയുടെ ഒരു നിശ്ചിത ശതമാനമായ 12,400 കോടി രൂപ കേന്ദ്രത്തിന് ലഭിക്കേണ്ടിയിരുന്നതാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ അന്ന് ഈ കമ്പനികളുടെ കണക്ക് ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് അനുമതി ലഭിച്ചില്ല. സ്വകാര്യകമ്പനികളുടെ കണക്ക് സിഎജി ഓഡിറ്റ് ചെയ്യേണ്ടതില്ലെന്നു പറഞ്ഞ് അവര്‍ വിവിധ കോടതികളെ സമീപിച്ച് അനുകൂല ഉത്തരവുകള്‍ നേടിയെടുത്തു.
2009 മുതലുള്ള ഇവരുടെ ഒരു കണക്കും ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ 2014 ഏപ്രിലില്‍ സിഎജിക്ക് അനുകൂലമായി സുപ്രീം കോടി വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് ടെലികോം കമ്പനികള്‍ തങ്ങളുടെ കണക്ക് സിഎജിക്ക് നല്കാന് നിര്‍ബന്ധിതരായി. തുടര്‍ന്നാണ് കണക്ക് പരിശോധിക്കാന്‍ സിഎജിക്ക് ആയത്. കമ്പനികള്‍ വരുമാനം
കുറച്ചുകാണിക്കുകയാണെന്നും കണക്കുകളില്‍ ക്രമക്കേട് ഉണ്ടെന്നും സിഎജി കണ്ടെത്തി. ഇവ കണ്ടില്ലെന്നു നടിച്ച ടെലികോം വകുപ്പിനെയും സിഎജി രൂക്ഷമായി വിമര്‍ശിച്ചു. ഈ കാലത്ത് ടുജി സ്പെക്ട്രം അഴിമതി വഴിയുണ്ടായ കോടികളുടെ നഷ്ടം വേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: