ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുരാജ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ രണ്ടുകോടിയോളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്ഐ പദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തൊഴിലാളിദ്രോഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെലുങ്കാന, ദല്‍ഹി, ആസാം സംസ്ഥാനങ്ങള്‍ ഇഎസ്ഐ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിന് സാഹചര്യം ഒരുക്കിയപ്പോള്‍ ഇഎസ്ഐ കോര്പറേഷന് ആവശ്യപ്പെട്ട സബ്സിഡിയറി കോര്പറേഷന് രൂപീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
പരിധിയില്ലാതെ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതിയില്‍ നിന്നും കേരളത്തിലെ അഞ്ചുലക്ഷം വരുന്ന ഓട്ടോ തൊഴിലാളികളെ ഒഴിവാക്കുന്ന നയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള കടുത്ത ദ്രോഹമാണ്. വര്‍ഷംതോറും 1,200രൂപ ഇപ്പോള്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അടച്ചിട്ടും ഒരു രൂപയുടെ ചികിത്സാ ധനസഹായം ലഭിക്കുന്നില്ലെന്നും രഘുരാജ് പറഞ്ഞു.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയന് സ്വാമിച്ചിറ, സി. ഷാജി, രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: