ഇടുക്കി: ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ക്കുമായി ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ കമ്മറ്റിയുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. വരള്‍ച്ച രൂക്ഷമാകുന്നതിന് മുമ്പായി ഉപയോഗയോഗ്യമല്ലാത്തതായി തീര്‍ന്നിട്ടുള്ള കുഴല്‍കിണറുകള്‍, പൊതുകിണറുകള്‍, കുളങ്ങള്‍ എന്നിവ നന്നാക്കുവാനും വരണ്ട ടാങ്കുകളിലെയും പൊതു കുളങ്ങളിലെയും ചെളിമാറ്റി ഉപയോഗയോഗ്യമാക്കുവാനും എല്ലാ ബി.ഡി.ഒമാരും നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. കാട്ടുകല്ലുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് വെള്ളം ലഭ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിഹാരം കാണുന്നതിന് ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍( തൊഴിലുറപ്പ് പദ്ധതി)ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള പൈപ്പ് ലൈനുകളില്‍ നിന്നും മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് എടുക്കുന്നവര്‍ക്കും ഹോട്ടലുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, കല്യാണമണ്ഡപങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, വീടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അനധികൃതമായി വെള്ളം ഊറ്റി എടുത്ത് ദുരുപയോഗം ചെയ്യുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ശുദ്ധജല സ്രോതസുകള്‍ കുളിക്കുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനും, വാഹനം കഴുകുന്നതിനും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ കളക്ട്രേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍ 04862 233111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: