ന്യൂദല്‍ഹി: ഈ മാസം പതിനൊന്നുമുതല്‍ ദല്‍ഹിയില്‍ യമുനയുടെ തീരത്ത് നടക്കുന്ന സാംസകാരികോത്സവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ജീവന കല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ‘രാഷ്ട്രീയപ്പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും മതങ്ങളെയും ആദര്‍ശങ്ങളെയും സമന്വയിപ്പിക്കാനുള്ള പരിപാടിയാണ് അവിടെ സംഘടിപ്പിക്കുന്നത്. അദ്ദേഹം ടി്വറ്ററില് അറിയിച്ചു.
നേരത്തെ ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ലോക സാംസ്ക്കാരികോല്‍സവത്തിന് എതിരെ രംഗത്തുവന്നിരുന്നു. യമുനാതീരത്ത് പരിപാടി നടത്തുന്നത് അനുവാദമില്ലാതെയാണെന്നും സൈന്യം അവിടെ പാലം പണിതു നല്‍കിയത് തെറ്റാണെന്നുമുള്ള വാദം ഉന്നയിച്ച് പ്രതിപക്ഷം രാവിലെ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീ ശ്രീ രവിശങ്കറിന്റെ അഭ്യര്‍ഥന.
അതിനിടെ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംഘാടകരായ ജീവന കലയോട് ആവശ്യപ്പെട്ടു. വേദി നിര്‍മ്മാണത്തിനും നദീതടം നിരപ്പാക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും പാലം പണിയാനും വന്ന ചെലവ് എത്രയാണെന്ന് അറിയിക്കാനാണ് ട്രിബ്യൂണല്‍ ഉത്തരവ്. വേദിയുടെയും പാലത്തിന്റെയും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ദല്‍ഹി പോലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ജലവിഭവ മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ പറഞ്ഞു.
യമുന നദിക്കരയിലെ 60 ഏക്കര്‍ ഭൂമിക്ക് നാശനഷ്ടം വരുത്തുന്നതാണ് പരിപാടിയെന്നാണ് വിദഗ്ധ സമതി നല്കിയ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പരിപാടിക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ കേന്ദ്രത്തോട് ചോദിച്ചു.
പരിപാടി നടത്താന്‍ അനുവാദം നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷം ഇന്നലെ രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തി. ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടി രാജ്യത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും നശിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വാദം.
വിഷയം ദേശീയ ഹരിത ട്രിബ്യൂണലാണോ രാജ്യസഭയാണോ കേള്‍ക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരിച്ചടിച്ചു. പരിസ്ഥിതി ശുദ്ധമാക്കാനുള്ള പരിപാടി ആര്‍ട്ട് ഓഫ് ലിവിംഗ് തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. യമുന മാലിന്യമുക്തമാക്കാനാണ് പരിപാടി. ശ്രീ ശ്രീ രവിശങ്കറിന്റെ ഉദ്ദേശത്തെ നാം ചോദ്യം ചെയ്യേണ്ടതില്ല. അദ്ദേഹം തുടര്‍ന്നു.
സ്വകാര്യ പരിപാടിക്ക് സൈന്യം പാലം നിര്‍മ്മിച്ചത് ശരിയല്ലെന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വാദം. എന്നാല്‍ ജനസുരക്ഷ കണക്കിലെടുത്താണിതെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
യമുനയുടെ കരയിലെ ആയിരം ഏക്കറിലാണ് സാംസ്ക്കാരികോത്സവത്തിന് ഗ്രാമം
ഒരുങ്ങിയിരിക്കുന്നത്. ഏഴ് ഏക്കറിലാണ് വേദി. 150 രാജ്യങ്ങളില്‍ നിന്നുള്ള 35,000 കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടത്തിയിട്ടില്ല. താല്‍ക്കാലിക പാലവും മൊബൈല്‍ ടവറുകളുമാണ് നിര്‍മ്മിച്ചത്. മാലിന്യം നീക്കാന്‍ സൗകര്യമൊരുക്കി. പാര്‍ക്കിംഗ് ഏരിയയും തിരിച്ചു. ജീവന കല അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: