കുമരകത്തെ മെത്രാന് കായല്‍ നികത്തി വിനോദസഞ്ചാര കേന്ദ്രം തുടങ്ങാനുള്ള കോടികളുടെ സ്വകാര്യപദ്ധതി ഹൈക്കോടതി വിലക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കുമരകത്തെ 378 ഏക്കര്‍ കായല്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഈ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ആറന്മുള ആവര്‍ത്തിക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒടുവില്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തലയൂരി.
ഇപ്പോള്‍ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയും തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് സര്‍ക്കാരിന് കടുത്ത തിരിച്ചടിയായി. കേരളത്തില്‍ വയല്‍ നികത്തല്‍ നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഈ മന്ത്രിസഭയുടെ കാലാവധി തീരാനിരിക്കെ, പരിസ്ഥിതി സംരക്ഷണനിയമം ലംഘിച്ച് ഇങ്ങനെ ഒരു ഉത്തരവിറക്കിയതിന് പിന്നില്‍ തെരഞ്ഞെടുപ്പ് വിജയലക്ഷ്യം മാത്രമല്ല, കോടികളുടെ അഴിമതിയുമുണ്ട്. ചെന്നൈയിലെ റെക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയത്. കുട്ടനാട്ടില്‍ മെത്രാന് കായലില്‍ 378 ഏക്കറും എറണാകുളത്ത് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47 ഏക്കര്‍ നെല്‍വയലും നികത്താനാണ് അനുമതി. ഭൂമാഫിയയില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയാണ് ഈ ഉത്തരവിറക്കിയത് എന്നും ആരോപണമുണ്ട്.
കുമരകം ഇക്കോ ടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി സര്‍ക്കാരിനെ സമീപിച്ചത്. അജണ്ടയില്‍ ഉള്‍പ്പെടുത്താതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇത് മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലും സ്വകാര്യ ലാഭമല്ലേ എന്ന സംശയവും ഉദിക്കുന്നു. യുഎഇ ആസ്ഥാനമായ റെക്കിന്‍ഡോ ഡവലപ്പേഴ്സ് കായല്‍ ടൂറിസം പദ്ധതിക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയ്ക്കും കടമക്കുടിയില്‍ നിലംനികത്താന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ ഈ അനുമതി നല്‍കിയത്.
ഈ പദ്ധതിക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എന്ന ന്യായവാദം ഉമ്മന്‍ചാണ്ടി ഉയര്‍ത്തുമ്പോള്‍ ഇടതു-വലതു ഭേദമില്ലാതെ ജനദ്രോഹകരവും പരിസ്ഥിതിവിനാശകരവുമായ പദ്ധതികള്‍ അനുവദിക്കുന്നതില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ ഒരേ തൂവല്‍പക്ഷികളാണെന്ന് തെളിയുകയാണ്.ഈ രണ്ടു പദ്ധതികളും 2007 മുതല്‍ സര്‍ക്കാരിന്റെ പരിഗണനയിലിരുന്നതാണ്. അന്ന് പാരിസ്ഥിതികാഘാതത്തിന്റെ പേരില്‍ അനുമതി നിഷേധിച്ച സര്‍ക്കാരാണ് ഇന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സര്‍ക്കാര്‍ വകുപ്പുകളുടെ വിയോജനക്കുറിപ്പുകള്‍ അവഗണിച്ച് ധൃതിയില്‍ ഈ അനുമതി നല്‍കിയത്. വികസനത്തിന്റെ പേരില്‍ കോഴ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതിക്കാണ് ഇപ്പോള്‍ കോടതി അനുമതി നിഷേധിച്ചത്.
ആറന്മുളയിലും സമാനമായ നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ ലംഘനമാണ് ഇതെന്ന് കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 13 ശതമാനം മാത്രമാണ് കേരളത്തില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മുപ്പത് വര്‍ഷം മുമ്പ് എട്ട് ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് രണ്ടു ലക്ഷം ഹെക്ടര്‍ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയ കുമ്മനം ഇത് ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും ഭൂഗര്‍ഭജല സംവിധാനം തകരുമെന്നും പറഞ്ഞു.
2007 ന് ശേഷം ഇവിടെ കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയാണ്. എന്തുകൊണ്ട് ഇത് ഏറ്റെടുത്ത് കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല? ഇതുമൂലം ഇരുപതിനായിരത്തിലധികം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കൃഷിയില്‍ പതിനായിരത്തിലധികം ക്വിന്റല്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന സ്ഥലമാണ് നികത്താന്‍ അനുമതി നല്‍കിയത്. വിനോദ വികസന പദ്ധതിയുടെ പേരില്‍ പാടശേഖരങ്ങള്‍ നികത്തുന്നത് രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നതും സംസ്ഥാനത്ത് അറുപതോളം പാടശേഖരങ്ങള്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ചെമ്പ് വില്ലേജിലെ ആറാട്ടുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ വയല്‍ നികത്തുന്നത് സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ്. സമൃദ്ധി വില്ലേജ് പ്രോജക്ട് എന്നാണിതിന്റെ പേര്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യ-വ്യവസായം എന്നീ മേഖലകളും ഉള്‍പ്പെടുന്നതാണ് സമൃദ്ധി വില്ലേജ് പദ്ധതിയത്രെ. 1500 കോടി നിര്‍മാണ ചെലവില്‍ വരുന്ന പദ്ധതിയില്‍ 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതും പ്രതിഷേധം ക്ഷണിച്ചുവരുത്തി.
പദ്ധതിക്കെതിരെ ഉയരുന്ന ബഹുജനങ്ങളുടെ ന്യായമായ എതിര്‍പ്പുകള്‍ പരിഗണിച്ച് ഇപ്പോള്‍ മുഖ്യമന്ത്രി പദ്ധതി റദ്ദാക്കിയിരിക്കുകയാണ്.
പക്ഷേ, അടിസ്ഥാന ചോദ്യം നിലനില്ക്കുന്നു- എന്തിനായിരുന്നു ഇറങ്ങിപ്പോകും മുമ്പ്, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഇങ്ങനെയൊരു ഒളി അജണ്ട. അതിനു പ്രതിപക്ഷവും കൂട്ടുനിന്നു. കണ്ടുപിടിക്കപ്പെട്ടതുകൊണ്ട് തല്ക്കാലം തടയപ്പെട്ടു. ഈഒത്തുകളി നാടകങ്ങള്‍ സംസ്ഥാനത്തെ ഇല്ലായ്മച്ചെയ്യാനാണെന്നു ബഹുജനം തിരിച്ചറിയണം. മണ്ണും വെള്ളവും അന്നവും മുട്ടിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. അറിയും, അതിനുതക്കവണ്ണം പ്രബുദ്ധര് തന്നെയാണ് കേരള ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: