തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്ലാമിസ്റ്റുകളും ജെഎന്‍യു കാമ്പസ്സില്‍ ഒരുമിച്ച് ഭാരതവിരുദ്ധ പരിപാടികളില്‍ പങ്കാളികളായത് ആരെയും അമ്പരപ്പിക്കുന്നതാണ്. പക്ഷേ ചരിത്രത്താളുകള്‍ മറിച്ചുനോക്കിയാല്‍ സമാന അനുഭവങ്ങള്‍ യഥേഷ്ടം കാണാം. കടുത്ത നിരീശ്വരവാദികളും, യാഥാസ്ഥിതികരായ വിശ്വാസികളും ഒരേ തോണിയില്‍ യാത്ര ചെയ്തിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ തല്ലിപ്പിരിഞ്ഞിട്ടുമുണ്ട്. ജെഎന്‍യുവിലെ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പര്യവസാനം അങ്ങിനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
ചരിത്രം സാക്ഷി
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ദശകങ്ങളില്‍ ഇറാനില്‍ മതപണ്ഡിതന്മാര് വിപ്ലവം നയിച്ചത് ഷാ ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കാനായിരുന്നു. ഖൊമെനിയുടെ സ്കൂട്ടറിന്റെ പിന്‍സീറ്റില്‍ കമ്മ്യൂണിസ്റ്റുകളുമുണ്ടായിരുന്നു. സഖാക്കളുടെ ലക്ഷ്യം ഷാ പുറത്താക്കപ്പെട്ടാല്‍ ഭരണം കൈയടക്കലായിരുന്നു. പക്ഷേ ഓടുന്ന നായക്ക് മുന്നില്‍ ഒരു മുഴം നീട്ടിയെറിയുന്ന ഖൊമെനികള് ആദ്യം ചെയ്തത് കമ്മ്യൂണിസ്റ്റുകളെ തുരത്തുകയായിരുന്നു. ഒരു പക്ഷേ ഇറാനിലടക്കം ഏറ്റവുമധികം സഖാക്കള്‍ ആക്രമിക്കപ്പെട്ടത് മറ്റേതെങ്കിലും വിശ്വാസികളുടെയും സംഘടിതയത്നം കൊണ്ടല്ല. സഖാക്കള്‍ ഇസ്ലാമിക് സോഷ്യലിസം എന്നു പറഞ്ഞു കടിച്ചുതൂങ്ങിയെങ്കിലും അവസാനത്തെ നേതാവും ഫ്രാന്‍സിലേക്ക് ഓടി രക്ഷപ്പെട്ടതോടു കൂടി ഇറാനില്‍ കമ്മ്യൂണിസം തീര്‍ത്തും അപ്രത്യക്ഷമായി.
താഷ്ക്കെന്റില്‍ 1920ല്‍ ആയിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനനം. റഷ്യയിലെ കോമിന്റേണ്‍ തന്നെയായിരുന്നു വയറ്റാട്ടി. ആ സമയത്ത് അഫ്ഘാനിസ്ഥാനില്‍ കുറച്ചു ഭാരതീയരായ മുസ്ലിം അഭയാര്‍ത്ഥികളുണ്ടായിരുന്നു. അവര്‍ ഭാരതം വിട്ടതിനു കാരണമായി പറഞ്ഞത്, ബ്രിട്ടീഷ്ഭരണത്തിന് കീഴില്‍ ഭാരതം ദാറുള്ഹറാം ആയതുകൊണ്ട് നല്ല ഇസ്ലാം വിശ്വാസികള്‍ക്ക് മുസ്ലിം ആധിപത്യരാജ്യങ്ങളിലേക്ക് കുടിയേറുക മാത്രമാണ് ന്യായമായ പോംവഴി എന്നതു തന്നെ. ഇവരായിരുന്നു ആദ്യത്തെ ഭാരത സഖാക്കള്‍. അതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മുസ്ലിം പ്രേമവും ആരംഭിച്ചു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചത് ഈ പ്രേമത്തിനു പ്രത്യുപകാരമെന്നോണമായിരുന്നിരിക്കണം. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും ഭയാനകരൂപം 1948ലെ തെലങ്കാന കലാപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. 1948ല്‍ ഹൈദരാബാദ് കീഴടങ്ങി ഭാരതത്തില്‍ ലയിച്ചപ്പോള്‍, കാസിം റിസ്വി എന്ന റസാക്കര്‍ നേതാവും അനുയായികളും പാകിസ്ഥാനിലേക്കു പലായനം ചെയ്തു.
അവരുമായി സഹകരിച്ചിരുന്ന സഖാക്കള്‍, ആയുധങ്ങള്‍ കൈക്കലാക്കി തെലുങ്കാനയിലെ കലാപം തുടങ്ങുകയായിരുന്നു. അവരുടെ ഭാഷയില്‍ വിമോചനത്തിനു വേണ്ടിയുള്ള സായുധ വിപ്ലവം, അതുവരെ ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതയെ പീഡിപ്പിച്ചിരുന്ന റസാക്കന്മാരുമായി ചങ്ങാത്തം കൂടുവാന്‍ ഒട്ടും മടിക്കാത്ത, സഖാക്കള്‍ക്ക് ഇതിലും നല്ലൊരു അവസരം കിട്ടുവാനില്ലായിരുന്നല്ലോ. പക്ഷേ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ നിശ്ചയദാര്‍ഢ്യവും ഭാരതീയതയുടെ കരളുറപ്പും വിപ്ലവത്തെ തോല്പിച്ചു. അതോടെ ഈ അവിശുദ്ധ കൂട്ടുകെട്ടും അവസാനിച്ചു.
കാമ്പസ്സുകളിലെ അസന്തുഷ്ടി
ജെഎന്‍യു, ഹൈദരാബാദ്, ജാദവ്പൂര്‍ സര്‍വ്വകലാശാലകളില്‍ മഖ്ബൂല്‍ ഭട്ട് അഫ്സല് ഗുരു, യാക്കൂബ് മേമന് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചതും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതും, മുദ്രാവാക്യങ്ങള്‍ മുഴക്കിയതും തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളല്ലാ എന്നാണ് വാദം. പക്ഷേ, ഈ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധ റാലികളും മറ്റും തികച്ചും യാദൃശ്ചികമായിരുന്നു എന്ന് വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്. പോലീസിന്റെ പിടിയിലായി രാജ്യദ്രോഹകുറ്റത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ കനയ്യകുമാര്‍ പോസ്റ്ററുകളുടെ പിതൃത്വവും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും കൂട്ടുപ്രതിഭകളായ ഒമീര്ഖലീദിന്റെയും അനിര്‍വാന്‍ ഭട്ടാചാര്യയുടെയും മേല്‍ കെട്ടിവെച്ചു തലയൂരി, സോപാധികം ജാമ്യം നേടി. പക്ഷേ ഇവരെല്ലാവരും തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ്.
കവിത വായിക്കുവാനെന്ന വ്യാജേന അഫ്സല് ഗുരു അനുസ്മരണയോഗം നടക്കുമ്പോള്‍ കനയ്യ കുമാറിന് ആ പ്രസ്ഥാനത്തോട് സഹാനുഭൂതി ഇല്ലാതെ അതില്‍ പങ്കുചേരേണ്ട കാര്യമില്ലായിരുന്നുവല്ലോ? ഇതേ മുദ്രാവാക്യങ്ങളും പോസ്റ്ററുകളുമാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസ്സിലും ജാദവ്പൂര്‍ കാമ്പസ്സിലും കണ്ടത്. ഒരു പക്ഷേ, കശ്മീരിലെ വിഘടനവാദികള്‍ ഇവിടുത്തെ സര്‍വ്വകലാശാലകളിലെ കാമ്പസ്സുകളില്‍ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ മറവില്‍ തങ്ങളുടെ ദുഷ്കര്‍മ്മങ്ങള്‍ വ്യാപിക്കുകയായിരുന്നുവോ? കാരണം കശ്്മീരികളുടെ മാത്രം സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ഈ സംഘടനകള്‍, അവര്‍ ആട്ടിയോടിച്ച കശ്മീരി പണ്ഡിറ്റുകളുടെ കാര്യം ഓര്‍ക്കുന്നുപോലുമില്ലല്ലോ. അതുകൊണ്ട് ഇടതുപക്ഷ സമത്വവാദികളല്ലാ ഇവരെന്നുറപ്പിച്ചു പറയാം.
കനയ്യകുമാര്‍, ലെനിന് ജനാധിപത്യത്തിനും സോഷ്യലിസത്തിനും, സമത്വത്തിനും വേണ്ടി വാദിച്ചതായി, തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ ലെനിന്റെ സോവ്യറ്റ് റിപ്പബ്ലിക്കുകളില്‍ ഉണ്ടായിരുന്ന ജനാധിപത്യ വ്യവസ്ഥിതി ലോകം കണ്ടതാണ്. അതുകൊണ്ടാണല്ലോ സോവ്യറ്റ് യൂണിയന്, ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു തരിപ്പണമായതും. മറ്റൊരു ജനകീയ പ്രവാചകനായ മാവോസേതുങ്ങിന്റെ ചൈന, തിബത്തെന്ന ഒരു രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കിയതും നമുക്ക് അനുഭവ സിദ്ധമാണ്. മാവോയുടെ പിന്‍ഗാമികള്‍ ടിയാമെന് സ്ക്വയറില്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തത് ഈ വഴി തെറ്റിയ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും. ചുരുക്കിപറഞ്ഞാല്‍ ജനാധിപത്യവും ആ വ്യവസ്ഥിതി അനുവദിക്കുന്നു. സ്വാതന്ത്ര്യവും ഉപയോഗിച്ച് ഭാരതം എന്ന സങ്കല്പത്തെ തന്നെ തര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. പണ്ടത്തെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ,‘’ഭരണവും സമരവും ഒരുമിച്ച് നടത്തുക’’എന്ന നയമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുന്നത്.
ഇടത്തും വലത്തും വെക്കുന്ന കാളകളുടെ ദിശാബോധം ഒന്നായിരിക്കണം. കടുത്ത നിരീശ്വരവാദികളും, തീവ്ര ഇസ്ലാമിസ്റ്റുകളും ഒരു നുകത്തില്‍ യോജിച്ചാല്‍ രണ്ടിനും ഒരുപോലെ താല്പര്യമുള്ള ദിശ തന്നെയായിരിക്കും ലക്ഷ്യം. ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം ഭാരതം എന്ന സങ്കലം തകര്‍ക്കുക തന്നെയാണ്. പക്ഷേ ഇവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ കൊള്ളാം. സോവ്യറ്റു യൂണിയന് പോലെയോ, യൂഗോസ്ലാവ്യ പോലെയോ, രാഷ്ട്രീയ അസ്ഥിരതയില്‍ നിന്നോ, വിപ്ലവങ്ങളില്‍ നിന്നോ കുരുത്തതല്ല ഭാരതീയത. അതിന്റെ വേരുകള്‍ 5000 വര്‍ഷങ്ങള്‍ക്കും ആഴത്തില്‍ പടര്‍ന്നതാണ്. കുറച്ച് കുട്ടികുരങ്ങന്മാര് കുലുക്കിയാല്‍ പുഴകുന്നതല്ലാ ഈ വടവൃക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: