കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ 19നുള്ള ഇന്ത്യ-പാക്കിസ്ഥാന് മത്സരം കൊല്‍ക്കത്തയിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ കളിക്കാനാകില്ലെന്ന പാക്കിസ്ഥാന്റെ നിലപാടിനെത്തുടര്‍ന്നാണ് വേദി മാറ്റാന്‍ ഐസിസി തീരുമാനിച്ചത്.
മത്സരത്തിന് സുരക്ഷയൊരുക്കാനാകില്ലെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടും പ്രശ്നം സങ്കീര്‍ണമാക്കി. ബിസിസിഐയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഐസിസിയുടെ തീരുമാനം. മത്സരം കൊല്‍ക്കത്തയിലോ ദല്‍ഹിയിലോ നടത്തണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നു.
ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ മത്സരക്രമീകരണം നടത്തുമെന്ന് തീരുമാനം അറിയിച്ച ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുകയോ കൊല്‍ക്കത്തയിലെ മത്സരം കാണുവാന്‍ അവസരമൊരുക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന് ടീമിന് സുരക്ഷ നല്‍കാനാകില്ലെന്ന ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ക്കു വഴിവെച്ചത്. വേദികള്‍ നിശ്ചയിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ അവസാന നിമിഷം പിന്മാറിയതിനെതിരെ ബിസിസിഐ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. മുന്‍നിശ്ചയപ്രകാരം ബുധനാഴ്ച രാത്രിയോടെ പാക്കിസ്ഥാന് ഇന്ത്യയിലെത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: