പള്ളുരുത്തി: വീട്ടമ്മയെ കൊലപ്പെടുത്തി റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഫോര്‍ട്ടുകൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപം അജിത്ത് നായരുടെ ഭാര്യ സന്ധ്യ (36) കൊല്ലപ്പെട്ട സംഭവത്തില്‍ കാക്കനാട് പരപ്പേല്‍ വീട്ടില്‍ അഷ്റഫിന്റെ മകന് അന്‍വര്‍ (27) ആണ് പിടിയിലായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പോലീസ് ഇങ്ങനെ പറയുന്നു; സന്ധ്യ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ തൃപ്തയായിരുന്നില്ല. സന്ധ്യ അറിയിച്ചതനുസരിച്ച് ഇവര്‍ ജോലി ചെയ്യുന്ന ചേര്‍ത്തലയിലെ റിലയന്‍സിന്റെ ഓഫീസിലെത്തി വാടകയ്ക്കെടുത്ത കാറില്‍ അവരെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. യാത്രയിലുടനീളം പ്രതിയോട് താന്‍ ഭര്‍ത്താവിന്റേയും കുട്ടികളുടേയും അടുത്തേക്ക് പോകുന്നില്ലെന്ന് സന്ധ്യ അറിയിച്ചു.
തോപ്പുംപടി ബിഒടി പാലത്തിന് സമീപമെത്തി കാര്‍ നിര്‍ത്തിയശേഷം സന്ധ്യയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. വാഹനം ഐലന്റ് ഹാള്‍ട്ട് ഭാഗത്തേക്ക് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറിനുള്ളില്‍ തന്നെ ഇവര്‍ തമ്മില്‍ മല്‍പ്പിടുത്തമായി.
സന്ധ്യ കാറില്‍ വെച്ച് പ്രതിയെ മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഒഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തി സന്ധ്യയുടെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കികൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം ഇവരുടെ ആഭരണങ്ങള്‍ അന്‍വര്‍ അഴിച്ചെടുത്തു. കൊലപാതകം നടത്തിയത് ഒളിപ്പിക്കാന്‍ മിനിലോറിയുടെ അടിയില്‍ തള്ളുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇതിനുശേഷം കാറുമായി ആലപ്പുഴയിലും മറ്റും കറങ്ങിനടന്ന പ്രതി ചൊവ്വാഴ്ച രാത്രി പള്ളുരുത്തി സര്‍ക്കാര്‍ ആശുപത്രിക്കു സമീപത്തെ സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പോലീസ് പിടിയിലാകുന്നത്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കുകയാണെന്ന് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ കെ.എന്‍.അനിരുദ്ധന് പറഞ്ഞു.
പ്രതി സഹോദരിയുടെ വീടിനുസമീപം ഉപേക്ഷിച്ച കാര്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ പരിശോധിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ, ഫോര്‍ട്ടുകൊച്ചി സിഐ മനോജ്കുമാര്‍, ഹാര്‍ബര്‍ എസ്ഐ സാജന് ജോസഫ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: