കോട്ടയം: വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജില്‍പ്പെട്ട അറാതുകാരി പാടശേഖരത്തില്‍ 150 ഏക്കറോളം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. മെത്രാന്‍കായലില്‍ 370 ഏക്കര്‍ നിക്കത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്കിയ അനുമതി വിവാദമായതിനു പിന്നാലെയാണ് ചെമ്പില്‍ നിലം നികത്താന്‍ നല്കിയ അനുമതിയും വിവാദമായത്.
വേമ്പനാട് കായലിന്റെ ഭാഗമായ ചെമ്പ് കായലിലെ നിരവധി തുരുത്തുകളും ഇന്ന് ഭൂമാഫിയായുടെ കൈപ്പിടിയിലാണ്. ആലപ്പുഴ ജില്ലയില്‍പ്പെട്ട പെരുമ്പളത്തിന് സമീപത്തുള്ള അഞ്ച്തുരുത്ത് പൂര്‍ണ്ണമായും മാഫിയയുടെ കൈവശമാണ്. തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മെത്രാന്‍കായല്‍ നികത്താന്‍ നല്കിയ അനുമതി കടുത്ത പ്രതിഷേധത്തേയും കോടതി ഇടപെടലിനെയും ഭയന്ന് ഇന്നലത്തെ മന്ത്രിസഭായോഗം റദ്ദാക്കിയിരുന്നു. ഫെബ്രുവരി 2ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് ചെമ്പില്‍ സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നിയമവിരുദ്ധമായി വയല്‍ നികത്താന്‍ അനുമതി നല്‍കിയത്.
ഇരുപ്പൂകൃഷി നടന്നുകൊണ്ടിരുന്ന അറാതുകരി പാടശേഖരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. കര്‍ഷകര്‍ വിതയ്ക്കാനായി കൊണ്ടുവന്ന നെല്‍വിത്ത് സിപിഎം പ്രവര്‍ത്തകര്‍ കായലിലെറിഞ്ഞു നശിപ്പിച്ചിരുന്നു. ഇതോടെയാണ് ഈ പാടശേഖരം തരിശുകിടക്കാന്‍ തുടങ്ങിയത്.
വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം, ഐടി മേഖല എന്നിവയുള്‍പ്പെടെയുള്ള വിപുലമായ പദ്ധതിക്കാണ് കമ്പനി അപേക്ഷ നല്‍കിയിരുന്നത്. 1500 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചെമ്പ് പഞ്ചായത്തിലെ നിരവധി തോടുകളും, മൂവാറ്റുപുഴയാറിന്റെ വിവിധ കൈവഴികളും നികത്തേണ്ടിവരും. ഇത് ഈ പ്രദേശത്തെ ഭൂമിയുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും കടുത്ത വരള്‍ച്ചയ്ക്കും വെള്ളപ്പൊക്ക ദുരന്തത്തിനും കാരണമാകുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: