ഇടുക്കി: ഇടുക്കിയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ എഐഎഡിഎംകെ ശക്തി പ്രാപിച്ചത് പോലീസിന് തലവേദന സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പു സമയത്ത് പോലീസ് ശക്തമായ സംവിധാനമൊരുക്കണമെന്ന് കാണിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം എന്ന നിലയില്‍ ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ 133 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എട്ട് ബൂത്തുകള്‍ വളരെയേറെ പ്രശ്നമുള്ള വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ബൂത്ത് പിടിച്ചെടുക്കുക, വോട്ടറെ തടയുക, ബൂത്ത് ഏജന്റുമാരെ പിന്തിരിപ്പിക്കുക എന്നിങ്ങനെ ഗുരുതര സ്ഥിതിയുണ്ടാകാന്‍ സാധ്യതയുള്ള ബൂത്തുകളാണ് ഇവ. കേന്ദ്ര സേനയാകും ഈ ബൂത്തുകളില്‍ സുരക്ഷയൊരുക്കേണ്ടത്.
ദേവികുളം നിയോജക മണ്ഡലത്തിലെ തെന്മല ഫാക്ടറി ഡിവിഷന് സ്കൂള്‍ , ഫാക്ടറി ഡിവിഷനിലെ പെരിയവര പഴയ മലയാളം സ്കൂള്‍, ഗുണ്ടുമല അപ്പര്‍ ഡിവിഷന് സ്കൂള്‍ , സോത്ത്പാറ ടോപ് ഡിവിഷന്, മറയൂര്‍ സെന്റ്മേരീസ് സ്കൂള്‍, മറയൂര്‍ സര്‍ക്കാര്‍ സ്കൂള്‍, കന്നിമല എഎല്‍പിഎസ്, പള്ളിക്കുന്ന് പഞ്ചായത്ത് എല്‍പിഎസ് എന്നീ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ക്കാണ് ഗുരുതര സുരക്ഷയൊരുക്കേണ്ടത്.
102 ബൂത്തുകളില്‍ ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ ഒന്നിലധികം പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകണമെന്നും രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിലുണ്ട്. 23 ബൂത്തുകള്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബൂത്തുകളില്‍ ഒന്നിലധികം പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് എഐഎഡിഎംകെയുടെ ജനപ്രതിനിധികള്‍ മൂന്നാറിലും മറയൂരിലും താമസിച്ച് വോട്ടര്‍മാര്‍ക്ക് പണം എത്തിച്ചുകൊടുത്ത സംഭവം ഉണ്ടായിരുന്നു. വ്യത്യസ്ത സംഭവങ്ങളില്‍ ആറ് പേരെ പിടികൂടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും പണവും പാരിതോഷികങ്ങളും ജില്ലയിലേക്ക് ഒഴുകാനിടയുണ്ടെന്നും സ്പെഷല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: