കോഴിക്കോട്: മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തിനു മുന്നില്‍ മാതൃഭൂമി മാപ്പു പറഞ്ഞു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മുസ്ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് മാതൃഭൂമി ഓണ്‍ലൈനിലും ചാനലിലും മാപ്പു പറഞ്ഞത്. പത്രത്തിന്റെ ഒന്നാം പേജില്‍ ഇന്ന് മാപ്പ് പ്രസിദ്ധീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് കോഴിക്കോട് നഗരത്തില്‍ ഇന്നലെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടായത്.
മാതൃഭൂമി പത്രത്തിന്റെ നഗരം പേജിലാണ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടായത്. നവ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ അതേപടി പകര്‍ത്തി പ്രസിദ്ധീകരിക്കുകയാണ് മാതൃഭൂമി ചെയ്തത്. മാതൃഭൂമി പ്രവാചക നിന്ദ നടത്തിയെന്ന് ഓണ്‍ലൈനിലൂടെ വന്‍ പ്രചാരമുണ്ടായതോടെയാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനടുത്തുള്ള കെ.പി. കേശവമേനോന് ഹാളിന് മുമ്പില്‍ ഒരു കൂട്ടം പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാതൃഭൂമി പത്രം കത്തിച്ചു.
പത്രത്തിനും ഉടമകള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമുണ്ടായി.
വൈകിട്ടോടെ പ്രതിഷേധവുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തു വന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രത്തിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധ പ്രകടനം നടത്തി. മാതൃഭൂമി ഓഫീസിനു മുന്നിലെത്തിയ പ്രകടനം പോലീസ് തടഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍വ്യാജം മാപ്പു പറയാമെന്നും ഓണ്‍ലൈനിലും ചാനലിലും ഇന്ന് പത്രത്തില്‍ ഒന്നാം പേജിലും മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ സി.എം. റഊഫ്, എ.പി. അബ്ദുല്‍ നാസര്‍, പി. നിസാര്‍ അഹമ്മദ്, ഷജീര്‍ മാത്തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, എന്‍. അലി അബ്ദുള്ള, മജീദ് കക്കാട് തുടങ്ങിയ മുസ്ലിം നേതാക്കളും പ്രതിഷേധവുമായി പത്ര ഓഫീസിലേക്കെത്തി. മുജാഹിദ് നേതാക്കളും മാതൃഭൂമിയുടെ നിലപാടിനെതിരെ വന്നു.
നവമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും നിരന്തരമായി ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് മാതൃഭൂമി മാപ്പപേക്ഷ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: