കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണത്തിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പി. ജയരാജന്. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അതൃപ്തിയുമായി സിബിഐ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ കണ്ണൂരില്‍ എത്തിച്ച പി. ജയരാജനെ മൂന്നു മണിയോടെയാണ് സിബിഐ എസ്പി: ജോസ്മോഹന്‍, ഡിവൈഎസ്പി ഹരി ഓംപ്രകാശ്, സിഐ സലീം എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു തുടങ്ങിയത്.
ചോദ്യം ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടു ചെയ്തെങ്കിലും ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പ ജയരാജന്റെ കൂടെയിരുന്നത് ചോദ്യംചെയ്യലിനു തടസമായി. മാറി നില്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ജയില്‍ചട്ടം പ്രകാരം റിമാന്‍ഡിലുളള പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ അധികൃതരുടെ സാന്നിധ്യമുണ്ടാവണമെന്ന വാദമാണത്രേ സുപ്രണ്ട് ഉയര്‍ത്തിയത്. ജയരാജനെ സംരക്ഷിക്കാനാണ് സുപ്രണ്ടിന്റെ ഈ നീക്കമെന്നാണ് സൂചന. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ സിബിഐ ഉയര്‍ത്തിയപ്പോള്‍ പലപ്പോഴും രാഷ്ട്രീയ പ്രസംഗ ശൈലിയില്‍ ചോദ്യങ്ങളെ നേരിടുകയായിരുന്നു ജയരാജന്. ഇത് ആസൂത്രിതമാണെന്ന സംശയമാണ് സിബിഐയ്ക്കുളളത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചില ഘട്ടങ്ങളില്‍ ജയരാജന് ക്ഷുഭിതനാവുകയും ചെയ്തു. ഇത്തരത്തില്‍ ചോദ്യംചെയ്തതു കൊണ്ടു പ്രയോജനമില്ലെന്നും, വസ്തുതകള്‍ കോടതിയെ അറിയിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
മനോജ് വധത്തിലെ മുഖ്യസൂത്രധാരനായ ജയരാജനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ 25ാം പ്രതിയാക്കിയത്. ജയരാജനു പുറമെ രണ്ടു സിപിഎം നേതാക്കളും മനോജിനെ വധിക്കാനുളള ആസൂത്രണത്തില്‍ ഉണ്ടായിരുന്നൂവെന്ന നിഗമനമാണ് സിബിഐക്കുളളത്. അതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകവുമായിരിക്കും. ജയരാജനെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജയില്‍സുപ്രണ്ടിന്റെ നിലപാട് ഏറെ സംശയം ജനിപ്പിക്കുന്നതാണ്. ഇന്ന് ഒമ്പത് മണി മുതല്‍ തന്നെ ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐ ജയിലിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: