തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ പത്തു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നയപരമായ കാര്യങ്ങളില്‍ ഇരു പാര്‍ട്ടികളും യോജിപ്പില്‍ എത്തി. സീറ്റ് സംബന്ധിച്ച ധാരണ ഉടന്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ കക്ഷികള്‍ മുന്നണിയുടെ ഭാഗമാകുമെന്നും നേതാക്കള്‍ അറിയിച്ചു.
പി.പി. മുകുന്ദന് മാത്രമല്ല ബിജെപിയിലെ ഒരു നേതാവും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കുമ്മനം രാജേശേഖരന് അറിയിച്ചു. ചലച്ചിത്ര താരം സുരേഷ് ഗോപി മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. എങ്കിലും ഇത്തവണയും അദ്ദേഹം സ്റ്റാര്‍ കാമ്പയ്നറായി ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. മത്സര രംഗത്ത് ഉണ്ടാവില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് മാണിയുമായി ഇതുവരെ ബിജെപി ചര്‍ച്ച നടത്തിയിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയല്ല ബിഡിജെഎസ് നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. രണ്ടു തവണ സംസ്ഥാനത്ത് ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര നേതൃത്വവുമായി ബിഡിജെഎസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും ആശുപത്രി അധികൃതരും സിപിഎമ്മുമായി ഒത്തുക്കളിക്കുകയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. അധികാരത്തിനു വേണ്ടി അവസരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ എന്തും ചെയ്യും. കാലങ്ങളായി തുടര്‍ന്നു വരുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും കുമ്മനം ആരോപിച്ചു.
ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ വി. മുരളീധരന്, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായ ടി.വി. ബാബു, സുഭാഷ് വാസു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: