കോട്ടയം: തിരുനക്കര തിരുവുത്സവത്തിന് തിരുനക്കര മഹാദേവനായി 125പവന്റെ സ്വര്‍ണ്ണത്തിടമ്പ് ഒരുങ്ങുന്നു. ക്ഷേത്ര ഉപദേശകസമിതിയുടെ അപേക്ഷയില്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി അനുമതി നല്‍കിയത്. തിടമ്പിനായി ശബരിമല സ്വര്ണ്ണശേഖരത്തില്നിന്നും ഒരുകിലോ സ്വര്‍ണ്ണം എടുക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മെമ്പര്‍മാരും ഒപ്പിട്ട പ്രത്യേക ഉത്തരവിറങ്ങി. നിലവിലുള്ള തിടമ്പിന് കാലപ്പഴക്കത്തില്‍ നിറം മങ്ങിയതിനാലും തിടമ്പ് ചട്ടത്തിന് പൊട്ടല്‍ സംഭവിച്ചതിനാലുമാണ് ക്ഷേത്ര ഉപദേശകസമിതി തീരുമാനമെടുത്തത്. തിരുവാഭരണം സ്പെഷ്യല്‍ കമ്മീഷണര്‍ പി.ആര്. അനിതയുടെ സാന്നിദ്ധ്യത്തില്‍ തിരുനക്കര ക്ഷേത്രത്തിലായിരിക്കും നിര്‍മ്മാണം. നിര്‍മ്മാണ പ്രവര്‍ത്തനം കഴിയുന്നതുവരെ സ്പെഷ്യല്‍ കമ്മീഷണര്‍ തിരുനക്കരയില്‍ ക്യാമ്പ് ചെയ്യുന്നതിനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തിടമ്പ് നിര്‍മ്മാണ വിദഗ്ധന്‍ തൊടുപുഴ സ്വദേശി രാജേഷിനായിരിക്കും നിര്‍മ്മാണ ചുമതല. സ്വര്‍ണ്ണം സൂക്ഷിക്കുന്ന ക്ഷേത്രത്തിലെ സ്ട്രോങ് റൂമിന് 24 മണിക്കൂര്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അസ്സി.കമ്മീഷണര്‍ മുരളീധരക്കുറുപ്പ് അറിയിച്ചു. തിടമ്പ് നിര്‍മ്മാണത്തിനുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിപത്രം ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം തിരുവാഭരണ സ്പെഷ്യല്‍ കമ്മീഷണര്‍ പി. ആര്. അനിത, ക്ഷേത്രം അഡ്.ഓഫീസര്‍ കെ.വി.പ്രദീപ് കുമാറിന് കൈമാറി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി.സി.രാമാനുജം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജന.സെക്രട്ടറി ജയകുമാര്‍ തിരുനക്കര, ജന. കണ്‍വീനര്‍ ബാലാജി ഷിന്‍ഡേ, വൈസ് പ്രസിഡന്റ് സി.ആര്.രാജന് ബാബു, ജോ.സെക്രട്ടറിമാരായ ജി.ഉദയശങ്കര്‍, വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
പണി പൂര്‍ത്തിയാക്കി ആറാട്ട്ദിവസം പുതിയ സ്വര്ണ്ണത്തിടമ്പില് ഭഗവാനെ എഴുന്നള്ളിക്കാനാണ് ഉപദേശകസമിതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: