പയ്യന്നൂര്‍: ട്രാഫിക് നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങുമുള്ള വാഹനയോട്ടം വ്യവസ്ഥയില്ലാത്ത പാര്‍ക്കിംഗ് രീതി. പിലാത്തറ ടൗണും ദേശീയപാതയും അപകട ഭീഷണിയിലും ഗതാഗത സ്തംഭനത്തിനും വീര്‍പ്പുമുട്ടുന്നു. ഇതുമൂലം യാത്രക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്നു.
മാതമംഗലം, പഴയങ്ങാടി, പയ്യന്നൂര്‍, തളിപ്പറമ്പ ഭാഗങ്ങളില്‍ നിന്നുള്ള റോഡുകള്‍ എത്തുന്ന ദേശീയപാത ജംഗ്ഷനില്‍ വാഹനങ്ങള്‍ കയറുന്നതും തിരിയുന്നതും യാതൊരു ട്രാഫിക് നിയമവും പാലിക്കാതെയായി. തലങ്ങും വിലങ്ങുമുള്ള വാഹനയോട്ടത്തില് ഇവിടെ വണ്ടികള്‍ തമ്മില്‍ ഇടിക്കുന്നതും ഗതാഗതം നിലക്കുന്നതും പതിവുകാഴ്ചയാണ്. ഇവിടെ ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന് സന്നദ്ധ സംഘടനകളും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നു.
പിലാത്തറ ടൗണില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് യാതൊരു ക്രമവുമില്ല. ടൗണ്‍ ജംഗ്ഷന് മുതല്‍ പിലാത്തറ പ്രാഥമികാരോഗ്യ കേന്ദ്രം വരെ ദേശീയപാതയുടെ ഇരുവശവും സദാസമയവും സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ട നിലയിലാണ്. ഓഡിറ്റോറിയത്തില്‍ വിവാഹമോ മറ്റ് പ്രധാന പരിപാടികളോ ഉള്ള ദിവസങ്ങളില്‍ റോഡ് വശങ്ങള് വാഹന പാര്‍ക്കിംഗ് കൊണ്ട് നിറയും. കാല്‍നട യാത്രക്കാര്‍, വാഹനങ്ങള്‍ കുതിച്ചുപായുന്നതും ഏറെ തിരക്കുള്ളതുമായ ദേശീയപാത റോഡിന് മുകളിലൂടെ പോകേണ്ടുന്ന സ്ഥിതിയാണ് മേരിമാതാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രാവിലെയും വൈകിട്ടും റോഡിലൂടെ നടന്നുപോകുന്ന കാഴ്ച ഭയാനകമാണ്.
ഇവിടെയുള്ള അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെട്ട റോഡ് സുരക്ഷാ കമ്മീഷണര്‍ ശക്തമായ നടപടിയെടുക്കാന്‍ പരിയാരം പോലീസിന് മാസങ്ങള്‍ക്ക് മുമ്പേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബസ് സ്റ്റാന്റ് പരിസരത്തും മാതമംഗലം റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തോന്നിയതുപോലെയാണ്. പരിക്കാംതടം പെട്രോള്‍ പമ്പ് പരിസരങ്ങളില്‍ ഹെവി വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് വീണ്ടും പതിവായി. ബീവറേജസ് വില്‍പ്പനശാലക്കു മുന്നില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ തിരിക്കുന്നതും മറ്റും വളരെ അശ്രദ്ധമായാണ്. ഇവിടെയും തലങ്ങും വിലങ്ങും വാഹനം നിര്‍ത്തിയിട്ട നിലയിലാണ്.
സന്ധ്യയോടെ ദീര്‍ഘദൂരബസ്സുകള്‍ ദേശീയ പാതയില്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതും ഏറെ അപകട ഭീഷണിയുയര്‍ത്തുന്നു. യാത്രക്കാര്‍ക്കുള്ള സീബ്രാ വരകള്‍ മാഞ്ഞതോടെ ഡ്രൈവര്‍മാര്‍ തീരെ ശ്രദ്ധിക്കാതെയുമായി. ഇവിടെ ട്രാഫിക് സംവിധാനങ്ങള്‍ അടിയന്തിരമായും നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: