തലശ്ശേരി: ജനറല്‍ ആശുപത്രി കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെ കതിരൂരിലെ ആയുര്‍വ്വേദ സൊസൈറ്റിക്ക് സമീപത്തെ പുത്തന്‍പുരയില്‍ പ്രമോദ് (42)ആണ് മരിച്ചത്. ഇന്നലെ രാവിലെ 9മണിയോടെ ആശുപത്രി കാന്റീന് സമീപമുള്ള ഉപയോഗയോഗ്യമല്ലാത്ത കിണറ്റിലാണ് ജഡം കണ്ടെത്തിയത്. ടൈല്‍സ് തൊഴിലാളിയാണ് പ്രമോദ്. രാജു, രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. സഹോദരങ്ങള്‍: പ്രബീഷ്, പ്രീജ. സുഹൃത്ത് രാഘവനെ പരിചരിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു പ്രമോദ്. പൊതുവേ ആള്പെരുമാറ്റം കുറഞ്ഞ ആശുപത്രിയുടെ ഈ ഭാഗത്ത് മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വില്പനയും സാമൂഹ്യ വിരുദ്ധരുടെ താവളവുമാണ്. നേരത്തെ ഈ ഭാഗത്തുനിന്ന് മയക്കുമരുന്നു വില്പനക്കാരെ പിടികൂടിയിരുന്നു. ആശുപത്രി അധികൃതരാരും ഈ ഭാഗത്ത് പൊതുവെ തിരിഞ്ഞുനോക്കാറില്ല എന്നാണ് രോഗികളുംകൂട്ടിരിപ്പുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: