കണ്ണൂര്‍: സുനാമി ദുരന്തം നേരിടാന്‍ വിവിധ വകുപ്പുകളെ സജ്ജമാക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുമായി മാര്‍ച്ച് 11ന് കണ്ണൂരില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും മോക്ക്ഡ്രില്‍ നടക്കും. 11ന് സംസ്ഥാന എമര്‍ജന്‍സി സെല്ലില്‍ നിന്നും സന്ദേശം ലഭിക്കുന്നതിനനുസരിച്ചായിരിക്കും മോക്ക്ഡ്രില്‍.
തുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ നിന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സേനാ വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് സന്ദേശം നല്‍കും. ഓരോ വകുപ്പും ദുരന്ത സാഹചര്യം നേരിടാന്‍ ചെയ്യേണ്ട നടപടികള്‍ കൈക്കൊള്ളും. ഒരു ദുരന്തമുഖത്ത് സ്വീകരിക്കുന്ന എല്ലാ സന്നാഹങ്ങളും ഒരുക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാരെയും സഹകരിപ്പിക്കും.
ജില്ലയിലെ എല്ലാ വകുപ്പുകളുടെയും അടിയന്തിര രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങള്‍ സുസജ്ജമാക്കി നിര്‍ത്താനാണ് മോക്ക്ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു.
പയ്യാമ്പലത്ത് കരയിലും കടലിലുമായി മൂന്ന് ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മോക്ക്ഡ്രില്ലിന്റെ ഭാഗമായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കും. റവന്യു, പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമനസേന, കെഎസ്ഇബി എന്നിവക്ക് പുറമെ മറൈന്‍ എന്‍ഫോഴ്സ്മെന്‍്റ്, ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് എന്നിവയും ഡ്രില്ലില്‍ അണിനിരക്കും.
രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ കേന്ദ്രം ആരംഭിക്കുക, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, ചികിത്സാ സൗകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വിവിധ വകുപ്പുകള്‍ ചെയ്യും. സാധാരണ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കേണ്ട വിഎച്ച്എഫ് സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കി നിര്‍ത്തും.
ദുരന്ത ഘട്ടങ്ങളില്‍ എന്ത് ചെയ്യണമെന്നും എങ്ങനെ പെരുമാറണമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പൊലീസ് ചീഫ് ഹരി ശങ്കര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എം.ശശികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍മാരായ കെ.കെ.അനില്‍കുമാര്‍, എ.സുനില്‍ കുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: