കൊട്ടാരക്കര: നുണപ്രചാരണത്തിന്റെ മറവില്‍ പോലീസ് നടത്തുന്ന തേര്‍വാഴ്ചയില്‍ വിറങ്ങലിച്ച് കൊട്ടാരക്കര. ബൈക്കില്‍ യാത്ര ചെയ്തതിന്റെ പേരില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരകനെ പിന്തുടര്ന്ന് പിടികൂടി മാരകമായി മര്‍ദ്ദിച്ച കൊട്ടാരക്കര എസ്ഐ ശിവപ്രകാശിനെ വെള്ളപൂശാനാണ് പോലീസ് അധികാരികളും ഒരുകൂട്ടം മാധ്യമങ്ങളും ആര്‍എസ്എസുകാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു എന്ന നുണക്കഥ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇതിന്റെ മറവില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ താലൂക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസുകാര്‍ അതിക്രമിച്ച് കയറുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു കൊട്ടാരക്കരയിലെ ജനമൈത്രി പോലീസിന്റെ സമീപനം. വീട്ടുസാധനങ്ങള്‍ വാരിയെറിഞ്ഞും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തില്‍ നാട്ടുകാര്‍ ഭീതിരായിരിക്കുകയാണ്.
അര്‍ധരാത്രിയില്‍ വീടുകളുടെ കതകുകള്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയത്. അമ്മമാരുടെ കണ്മുന്നില്വച്ച് പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കാനും പോലീസ് തയ്യാറായി. സ്റ്റേഷന് ആക്രമിച്ചു എന്ന പേരുപറഞ്ഞാണ് ഈ അതിക്രമങ്ങള്‍ അത്രയും പോലീസുകാര്‍ കാട്ടിക്കൂട്ടിയത്. അതേസമയം തലേന്ന് രാത്രിയില്‍ കൊട്ടാരക്കര എസ്ഐയുടെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ ആര്‍എസ്എസ് താലൂക്ക് പ്രചാരക് ബിനീഷിന്റെ ഇരുചെവികള്‍ക്കും സാരമായ തകരാറുണ്ട്. ഒരു പെറ്റിക്കേസ് ചുമത്തിവിടാമായിരുന്ന പ്രശ്നം എസ്ഐ ശിവപ്രകാശിന്റെ ഗുണ്ടായിസം കൊണ്ടാണ് പര്‍വതീകരിച്ചത്.
ബിനീഷിനെതിരെയുള്ള കൊടിയ പോലീസ് മര്‍ദ്ദനം മറച്ചുവച്ച് ആര്‍എസ്എസുകാര്‍ സ്റ്റേഷന് ആക്രമിച്ചു എന്ന കള്ളക്കഥ മെനയുകയും അത് ആസൂത്രിതമായി മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിക്കുകയുമാണ് പോലീസ് ചെയ്തത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ചില മാധ്യമങ്ങള്‍ പോലും പോലീസ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നത് പ്രശ്നം ആസൂത്രിതമായി സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നതിന്റെ സൂചനയാണ്. പോലീസ്സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികളെ തേടിയെന്നവണ്ണം കൊട്ടാരക്കര താലൂക്കിലുടനീളം വാഹനങ്ങളില്‍ ഇന്നലെ ചുറ്റിക്കറങ്ങുകയായിരുന്നു. എഴുകോണിലും കോട്ടാത്തലയിലുമാണ് പോലീസ് സംഘം കൂടുതല്‍ അക്രമം അഴിച്ചുവിട്ടത്. പോലീസിന്റെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയതാല്പര്യമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കല്പിക്കപ്പെടുന്ന കൊട്ടാരക്കരയില്‍ പ്രശ്നങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് പ്രധാനപ്രവര്‍ത്തകരെയെല്ലാം കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: