ശ്രീരാമകൃഷ്ണദേവന്റെ മഹത്തായ വ്യക്തി വൈശിഷ്ട്യത്തിന്റെ അളവറ്റ ആകര്‍ഷണരഹസ്യം എന്താണ്? അദ്ദേഹം ദക്ഷിണേശ്വരത്തായിരുന്നപ്പോള്‍ ആദ്യകാലങ്ങളില്‍ കുറച്ചു പേര് മാത്രമേ അദ്ദേഹത്തെ അറിഞ്ഞിരുന്നുള്ളു. അതിലും കുറച്ചുപേര്‍ മാത്രമേ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പട്ടിരുന്നുള്ളു. മറ്റുള്ള വരെ സംബന്ധിച്ചിടത്തോളം അദ്ദേഹം കാളീമാതാവിന്റെ തികച്ചും സാധാരണനായ ഒരു പൂജാരി മാത്രമായിരുന്നു.
എന്നാലീ സാധാരണമനുഷ്യന് മെല്ലെ കൂടുതല്‍ കൂടുതല്‍ ആളുകളാല്‍ അസാധാരണനെന്നറിയപ്പെട്ടു തുട ങ്ങി. അസാധാരണമായ വികാസത്തിന്റെ പിന്നിലെ ചേതോവികാരം എന്താണ്? ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ദശലക്ഷകണക്കിനാളുകളെ ഹഠാദാകര്‍ഷിക്കുകയും ജിജ്ഞാസുക്കളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നു. തങ്ങളുടെ സൗന്ദര്യാവബോധംകൊണ്ട് മാനവ വൈശിഷ്ട്യത്തിന്റെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ കഴിയുന്ന സാഹിത്യകുശലന്മാരെയും കലാകാരന്മാരെയും അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും വളരെയധികം ആകര്‍ഷിച്ചു.
ന്യൂയോര്‍ക്കില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ പറഞ്ഞു:
”എന്റെ ഗുരുനാഥന്റെ സന്നിധിയില്‍, മനുഷ്യന് പരിപൂര്‍ണ്ണനാകാന്‍ സാധിക്കുമെന്ന്, ഈ ശരീരത്തിലിരുന്നുകൊണ്ട് സാധിക്കുമെന്ന്, ഞാന്‍ കണ്ടു. ആ ചുണ്ടുകള്‍ ആരെയും ഒരിക്കലും ശപിച്ചിട്ടില്ല; ആരെയും വിമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ആ കണ്ണുകള്‍ക്ക് തിന്മ കാണാന്‍ കഴിവേ ഉണ്ടായിരുന്നില്ല; തിന്മ ചിന്തിക്കാനുള്ള ത്രാണി ആ ഹൃദയത്തിന് നഷ്ടപ്പെട്ടു. നല്ലതല്ലാത്തതൊന്നും അവിടുന്നു കണ്ടില്ല. ആ അചിന്ത്യമായ പവിത്രത, തീവ്രമായ ത്യാഗം, അതാണ് ആദ്ധ്യാത്മികതയുടെ പരമരഹസ്യം.
”ധനംകൊണ്ടോ സന്താനംകൊണ്ടോ അല്ല, ത്യാഗംകൊണ്ടു മാത്രമേ അമരത്വം നേടാന്‍ കഴിയൂ” എന്നു വേദമരളുന്നു. ”നിന്റെ മുതലെല്ലാം വിറ്റ് പാവങ്ങള്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരൂ” എന്നു യേശുക്രിസ്തു പറയുന്നു. അങ്ങനെ സകല സിദ്ധന്മാരും പ്രവാചകന്മാരും ഉപദേശിച്ചിട്ടുണ്ട്; അതവരുടെ ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആ ത്യാഗംകൂടാതെ ഉത്കൃഷ്ടമായ ആത്മനിഷ്ഠ എങ്ങനെയുണ്ടാകും? എങ്ങും ഈശ്വരചിന്തയുടെ പശ്ചാത്തലം ത്യാഗമാണ്; ഈ ത്യാഗബുദ്ധി കുറയുന്നിടത്തോളം, മതമണ്ഡലത്തിലേക്ക് ഇന്ദ്രിയങ്ങള്‍ നുഴഞ്ഞുകയറുന്നതും ആ തോതില്‍ ആത്മനിഷ്ഠ കുറഞ്ഞുവരുന്നതും എവിടെയും എപ്പോഴും കാണാം….
സര്വ്വമതങ്ങളുടെയും മൗലികമായ ഐക്യം പ്രതിപാദിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാ യിരുന്നു എന്റെ ഗുരുനാഥന്റെ ജീവിതസന്ദേശം…
19-ാം നൂറ്റാണ്ടിലെ ഈ മഹാനായ ആചാര്യന് സ്വന്തമായി ഒരവകാശവാദവും ഉന്നയിച്ചില്ല. ഒരു മതത്തിനും ഒരു ഉലച്ചിലും അവിടുന്നു വരുത്തിയില്ല; കാരണം, സര്‍വ്വമതങ്ങളും യഥാര്‍ത്ഥത്തില്‍ ഏകമായ സനാതന ധര്‍മ്മത്തിന്റെ അംശഭൂതങ്ങളാണെന്ന് അവിടുന്ന് അനുഭവത്തില്‍നിന്ന് അറിഞ്ഞിരുന്നു.”
ആധുനികലോകത്ത് ഇന്നു നാം കാണുന്ന മതവിദ്വേഷത്തിനും കലഹത്തിനും ഒരേയൊരു പ്രതിവിധി ശ്രീരാമകൃഷ്ണദേവന്റെ ആദര്‍ശങ്ങളെ പിന്തുടരുക എന്നതാണ്. ജനങ്ങളുടെ ജീവിതവും സംസ്കാരവും ഒരു പ്രതിസന്ധിയിലെത്തുമ്പോള്‍ അവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ ഓരോ കാലത്തും മഹാത്മാക്കള്‍ വരുന്നത് ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.
എവിടേയും പുതിയ സംസ്കാരം ഉയര്‍ന്നുവന്നിട്ടുള്ളത് ചില മഹാപുരുഷന്മാരുടെ ജീവിതവും ആശയാദര്‍ശങ്ങളും വഴിക്കാണ്. പരിപൂര്‍ണ്ണത്യാഗത്തിന്റേയും പവിത്രതയുടേയും ഉജ്ജ്വലമൂര്‍ത്തിയായി, അളന്നുതിട്ടപ്പെടുത്താനാവാത്ത അദ്ധ്യാത്മതേജസ്സാര്‍ന്നുകൊണ്ട് ശ്രീരാമകൃഷ്ണന് ഈ ലോകത്ത് വിളങ്ങി.
ശ്രീരാമകൃഷ്ണദേവന്റെ ഉപദേശത്തിന്റെ കരുത്ത് പവിത്രതയായിരുന്നു. സര്‍വ്വഭൂതസൗഹൃദവും പരസ്പരബഹുമാനവും ഉപദേശിച്ച ആചാര്യന് അവ ആചരിച്ചു കാണിച്ചു. സാമുദായികാചാരങ്ങളെയൊന്നും ശ്രീരാമകൃഷ്ണന് പരസ്യമായി എതിര്‍ത്തില്ല, എന്നാല്‍ അവ തന്റെ ആദര്‍ശങ്ങള്‍ക്കെതിരാവുമ്പോള്‍ അവയെ അതിക്രമിക്കാനും അദ്ദേഹം മടിച്ചില്ല. ബ്രാഹ്മണകുലത്തില്‍ പിറന്ന ശ്രീരാമകൃഷ്ണന് താഴ്ന്ന ജാതിക്കാരുടെ ഉറ്റബന്ധുവുമായിരുന്നു. താന്‍ ഉയര്‍ന്ന ജാതിക്കാരനാണെന്ന അഭിമാനം കളയുന്നതിനായി പറയന്റെ കുടില്‍ വൃത്തിയാക്കാന്‍പോലും അദ്ദേഹം മടിച്ചില്ല.
മതം ചില ആചാരാനുഷ്ഠാനങ്ങളിലല്ല, സാക്ഷാത്കാരത്തിലാണ് എന്ന് ശ്രീരാമകൃഷ്ണന് കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു.
സാക്ഷാത്കാരം ലഭിച്ച ഒരാള്‍ ഈ പ്രപഞ്ചത്തെ ഒരു പുതിയ വെളിച്ചത്തില്‍ കാണുന്നു. ബ്രഹ്മാവ് മുതല്‍ ഉറുമ്പുവരെയുള്ള സകലചേതനവസ്തുക്കള്‍ക്കും ചൈതന്യം പകര്‍ന്നുകൊടുക്കുന്നത് പരമാത്മാവാണ്. ഓരോ ജീവിക്കും അവരവരുടെ സങ്കല്പത്തിനനുസരിച്ച് ആഗ്രഹങ്ങള്‍ നേടികൊടുക്കുന്നതും ആ പരമസത്യംതന്നെ.
ആരാണോ സ്വമതാനുഷ്ഠാനത്തിലൂടെ ഈ പരമസത്യത്തെ സാക്ഷാത്കരിക്കുന്നത് അവനാണ് ശരിയായ മതനിഷ്ഠന്‍.
ആദ്ധ്യാത്മികതയാണ് മതത്തിന്റെ ജീവനാഡി. ഭൗതികവാഭത്തിന്റെ ഇളകിയ മണ്ണില്‍ പടുത്തുകെട്ടിയ ഏറ്റവും ഊക്കന്‍ കെട്ടിടങ്ങളും ഒരിക്കല്‍ നിലംപൊത്തും. ഭൂതപഞ്ചകം മാത്രമാണ് മനുഷ്യന് എന്നു വിശ്വസിച്ച ജനതകള്‍ മണല്‍ത്തറമേലാണ് അവരുടെ പ്രഭാവം ഉയര്‍ത്തിയത്. കാലത്തിന്റെ നേരിയ നിശ്വാസമേറ്റ് അവ ഭൂമുഖത്തുനിന്നും തിരോഭവിച്ചു.
വിദേശാക്രമണങ്ങള്‍ ഒന്നൊന്നായിവന്നിട്ടും ഭാരതസംസ്കാരം തകരാതിരുന്നതിന്റെ കാരണം ആദ്ധ്യാത്മികതയുടെ പാറപ്പുറത്ത് ഭാരതീയര്‍ സംസ്കാരസൗധം കെട്ടിപ്പൊക്കിയെന്നുള്ളതാണ്. ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെ സ്വധര്‍മ്മം. ആ ധര്‍മ്മം സമസ്തലോകത്തിനും ആവശ്യമുള്ള അമൂല്യനിധിയാണ്. അത് വീണ്ടെടുത്ത് ലോകത്തിനു നല്കിയ സര്‍വ്വമതസമന്വയത്തിന്റേയും മനുഷ്യസാഹോദര്യത്തിന്റേയും അവതാരമായ ശ്രീരാമകൃഷ്ണദേവന്റെ പാദങ്ങളില്‍ നമുക്ക് സാഷ്ടാഗം പ്രണമിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: