വീരപരാക്രമിയായ ചിത്രാംഗദന്‍ ശത്രുക്കളില്‍ ഭയമുണ്ടാക്കി. അക്കാലത്തൊരു ദിനം രാജാവ് സന്നാഹങ്ങളുമായി നായാട്ടിനു പുറപ്പെട്ടു. അദ്ദേഹം വനത്തില്‍ മാന്‍ മുതലായ മൃഗങ്ങളെ തേടി നടക്കുമ്പോള്‍ വിമാനത്തില്‍ ആകാശഗമനം ചെയ്യുന്ന ചിത്രാംഗദന്‍ എന്നുപേരായ ഒരു ഗന്ധര്വ്വന് ഭൂമിയില്‍ ഇറങ്ങി. തുല്യ ബലവാന്മാരായ അവര്‍ തമ്മില്‍ യുദ്ധവും തുടങ്ങി. മൂന്നു വര്‍ഷം നീണ്ട രണത്തില്‍ വച്ച് രാജാവ് മരിച്ചു. ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി വാഴിച്ചു.
പുത്രദുഖമുണ്ടെങ്കിലും സത്യവതിക്ക് തന്റെ പുത്രന് തന്നെയാണല്ലോ രാജാവ് എന്നതില്‍ സംതൃപ്തി തോന്നി. വ്യാസനും തന്റെ സഹോദരന്റെ രാജപദവിയില്‍ സന്തോഷിച്ചു. താമസിയാതെ ഭീഷ്മര്‍ വിചിത്രവീര്യന്റെ വിവാഹക്കാര്യവും ആലോചിച്ചു. അക്കാലത്ത് കാശിരാജാവ് തന്റെ മൂന്നു പുത്രിമാര്‍ക്കുമായി സ്വയംവരം നിശ്ചയിച്ചിരുന്നു. കാശിരാജാവിന്റെ കൊട്ടാരത്തില്‍ ക്ഷണിതാക്കളായി അനേകം രാജാക്കന്മാര് വന്നു ചേര്‍ന്നു.
ആ സമയം പരാക്രമശാലിയായ ഭീഷ്മര്‍ അവിടെയെത്തി എല്ലാവരെയും തോല്‍പ്പിച്ച് കന്യകമാരെ ഹസ്തിനപുരിയിലേയ്ക്ക് കൊണ്ടുപോയി. നിത്യബ്രഹ്മചാരിയയതിനാല്‍ ഈ മൂന്നുപേരെയും ഭീഷ്മര്‍ തന്റെ സഹോദരനുവേണ്ടിയാണ് കൊണ്ടുവന്നത്. സത്യവതിയെ വിവരമറിയിച്ചു. ശുഭമുഹൂര്‍ത്തം കുറിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആ പെണ്‍കുട്ടികളില്‍ അതിസുന്ദരിയായ മൂത്തവള്‍ അംബ ഭീഷ്മരോട് താന്‍ സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു ലജ്ജാനമ്രമുഖിയായി അറിയിച്ചു. ‘സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല്‍ അങ്ങയുടെ കുലത്തിനു ചേര്‍ന്ന രീതിയില്‍ പെരുമാറിയാലും’
കന്യക ഇങ്ങിനെ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ കൊട്ടാരത്തിലെ മുതിര്‍ന്നവരുമായി പര്യാലോചിച്ചു. എന്നിട്ട് അവളെ സ്വതന്ത്രയായി പോകാന്‍ അനുവദിച്ചു. അവള് സാല്വന്റെ ഗൃഹത്തിലെത്തി കഥകളെല്ലാം പറഞ്ഞു. ‘അങ്ങയില്‍ അനുരക്തയാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ ധര്‍മ്മിഷ്ടനായ ഭീഷ്മര്‍ എന്നെ വിട്ടയച്ചു. അങ്ങെന്നെ സ്വീകരിച്ചാലും’ എന്ന് പറഞ്ഞ കന്യകയോട് സാല്വന് കയര്‍ത്തു പറഞ്ഞു.
‘ഞാന്‍ കാണ്‍കെ നിന്നെ ഭീഷ്മര്‍ തേരില്‍ക്കയറ്റി കൊണ്ട് പോയതാണല്ലോ അന്യന്റെ എച്ചില് എനിക്കാവശ്യമില്ല.’. അവിടെനിന്നും സങ്കടത്തോടെ അവള് മടങ്ങി ഭീഷ്മരുടെ അടുത്തെത്തി. സാല്വന് തന്നെ സ്വീകരിച്ചില്ലെന്നും അതിനു കാരണം ഭീഷ്മരാണെന്നും അവള് കണ്ണീരോടെ പറഞ്ഞു. ‘അതിനാല്‍ അങ്ങുതന്നെ എന്നെ സ്വീകരിക്കണം. അല്ലെങ്കില്‍ ഞാന്‍ ഉടനെ മരണത്തെ പുല്‍കുകയേ നിവൃത്തിയുള്ളൂ’.
അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു: അന്യനൊരാളില്‍ അനുരക്തയായ കന്യകയെ ഒരുവന് എങ്ങിനെ സ്വീകരിക്കും? നീ നിന്റെ അച്ഛനെ സമീപിക്കൂ. അദ്ദേഹം നിന്നെ രക്ഷിക്കും.’
ഇതുകേട്ട് ക്രോധാകുലയായി അവള് കാട്ടിലേക്ക് പോയി. അവിടെ വിജനദേശത്ത് അവള് തപസ്സുചെയ്തു ജീവിച്ചു. മറ്റു രണ്ടുപേര്‍ അംബിക, അംബാലിക എന്നിവര്‍ രാജാവിനെ പരിഗ്രഹിച്ചു. രാജാവ് തന്റെ പത്നിമാരുമായി സുഖിച്ചു രമിച്ചു വാണു.
ഒന്‍പതുകൊല്ലം രാസലോലുപനായി കഴിഞ്ഞ് ഒടുവില്‍ ക്ഷയം ബാധിച്ചു രാജാവ് അകാലത്തില്‍ ചരമമടഞ്ഞു. മക്കള്‍ രണ്ടാളും മരിച്ച സത്യവതി ഭീഷ്മരോട് തന്നെ രാജ്യഭാരം ഏല്ക്കാന് ആവശ്യപ്പെട്ടു. ‘യയാതിയുടെ വംശം നശിക്കാതിരിക്കാന്‍ നീ സഹോദരഭാര്യയെ സ്വീകരിക്കുകയും വേണം’ എന്നായിരുന്നു അമ്മയുടെ നിര്‍ദ്ദേശം.
‘അച്ഛന് ഞാന്‍ ചെയ്ത് വാഗ്ദാനം അമ്മ മറന്നുവോ? എന്നായിരുന്നു ഭീഷ്മരുടെ മറുപടി. ഞാന്‍ രാജപദവി ഏറ്റെടുക്കുകയില്ല. വിവാഹം ചെയ്യുകയുമില്ല.’
എങ്ങനെയാണിനി രാജ്യം ഭരിക്കുക എന്ന ചിന്തയില്‍ സത്യവതി വിഷണ്ണയായി. എന്നാല്‍ ഭീഷ്മര്‍ അതിനൊരു പോംവഴി പറഞ്ഞു കൊടുത്തു. വിചിത്രവീര്യന്റെ പത്നിയില്‍ ഉത്തമനായ ഒരാളെക്കൊണ്ട് പുത്രോല്പ്പാദനം ചെയ്യിക്കുക, എന്നതായിരുന്നു ആ നിര്‍ദ്ദേശം. ഇതില്‍ കുലദോഷമൊന്നുമില്ല. വേദവിധിയുണ്ട് താനും.
ഇക്കാര്യം കേട്ടപ്പോള്‍ സത്യവതിക്ക് തന്റെ പുത്രനായ വ്യാസനെ ഓര്‍മ്മ വന്നു. സ്മരണമാത്രയില് തേജസ്സുറ്റ മുനി അമ്മയ്ക്ക് മുന്നില്‍ പ്രത്യക്ഷയായി. ‘വിചിത്രവീര്യന്റെ പത്നിയില്‍ നീയൊരുത്തമ പുത്രനെ ജനിപ്പിക്കുക’ എന്ന മാതൃവാക്യം ‘ഓം’ എന്നു പറഞ്ഞു ശിരസാവഹിച്ച് അംബികയുടെ ഋതുകാലം കാത്തിരുന്നു. താമസംവിനാ അംബിക മഹാബലശാലിയായ ഒരു പുത്രനെ പ്രസവിച്ചു. എന്നാല്‍ ബാലന് അന്ധനായിരുന്നു.
സത്യവതി വീണ്ടും വ്യാസനോട് അംബാലികയില്‍ പുത്രോല്പ്പാദനം നടത്താന്‍ ആവശ്യപ്പെട്ടു. അംബാലികയില്‍ വ്യാസനുണ്ടായ പുത്രന് പാണ്ടു രോഗമുണ്ടായിരുന്നു. അതിനാല്‍ രാജാവാകാന്‍ യോഗ്യതയുണ്ടായിരുന്നില്ല. സത്യവതി വീണ്ടും ആകുലപ്പെട്ടു. വര്‍ഷാവസാനത്തില്‍ വീണ്ടും പുത്രോല്‍പ്പാദനത്തിനായി സത്യവതി അംബാലികയെ പ്രേരിപ്പിച്ചുവെങ്കിലും മണിയറയിലേക്ക് അവള് തന്റെ ദാസിയെയാണ് പറഞ്ഞയച്ചത്. ആ ദാസിയിലാണ് ധര്‍മ്മത്തിന്റെ അംശമായി വിദുരന്‍ ജനിച്ചത്. ഇങ്ങിനെയാണ് ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍ എന്നീ മൂന്നു പുത്രന്മാര് മുഖേന വ്യാസന് ശന്തനുവിന്റെ കുലം നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: