കൊട്ടാരക്കര: പോലീസ് കൊടിക്കുന്നില്‍ സുരേഷിന്റെ ചട്ടുകമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തുകയാണന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. പോലീസ് തേര്‍വാഴ്ചയില്‍ പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കഴിയുന്ന അമ്മമാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയിലെ പോലീസ് സ്റ്റേഷന് ആക്രമണം കൊടിക്കുന്നിലും പോലീസിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും കൂടി മന:പൂര്‍വ്വം ഉണ്ടാക്കിയ കപടനാടകമാണ്. ഇവര്‍ തറ രാഷ്ട്രീയമാണ് കളിക്കുന്നത്. പോലീസ് കല്ലെറിഞ്ഞപ്പോള്‍ പ്രവര്‍ത്തകരും തിരിച്ചെറിഞ്ഞിട്ടുണ്ടാകാം. ആക്രമണം നടത്തിയാല്‍ ഇങ്ങനെയാണോ നാശനഷ്ടങ്ങള്‍ ഉണ്ടാകുക. നിസാരമായി തീരേണ്ട പ്രശ്നം വഷളാക്കി ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ വേണ്ടി വളച്ചൊടിച്ചത് കൊടിക്കുന്നില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ്. ഇതിനെപ്പറ്റി സത്യസന്ധമായ അന്വേഷണത്തിന് ആഭ്യന്തരവകൂപ്പ് തയ്യാറാകണം, ഇക്കാര്യം ആഭ്യന്തര മന്ത്രിയോട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരില്‍ പോലീസ് മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് അര്‍ദ്ധരാത്രിയില്‍ വീടുകള്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളേയും കുട്ടികളേയും പോലും ബൂട്ടിട്ട് ചവിട്ടുകയാണ്. വനിതാ പോലീസ് ഇല്ലാതെയാണ് വീടുകളില്‍ കടന്നുകയറി തേര്‍വാഴ്ച നടത്തുന്നത്. ഇക്കാര്യത്തില്‍ അടിയന്തരമായി മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും ഇടപെടണം.
മൂന്ന് പേര് ബൈക്കില്‍ യാത്ര ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വലിയകുറ്റമാണോ എന്ന് പോലീസ് മറുപടി പറയണം. ബൈക്കില്‍ യാത്ര ചെയ്തതിന്റെ പേരില്‍ മൂന്നാംമുറ പ്രയോഗിക്കുന്നതാണോ ജനമൈത്രി. നിസാരമായി തീരേണ്ട പ്രശ്നം ഇത്രയും വലുതാക്കിയതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
സര്‍വ്വീസില്‍ കയറിയ നാള് മുതല്‍ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന എസ്ഐ ശിവപ്രകാശിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് ഡിസ്മിസ് ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപിയും ആഭ്യന്തര മന്ത്രിയും തയ്യാറാകണം.
ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാനസെക്രട്ടറിമാരായ അഡ്വ:ജി.പത്മകുമാര്‍, രാജിപ്രസാദ്, സംസ്ഥാനസമിതി അംഗം കെ.കുഞ്ഞികണ്ണന്‍, ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍സെക്രട്ടറി അഡ്വ; അരുള്‍, സെക്രട്ടറി അഡ്വ: വയയ്ക്കല്‍ സോമന്, മേഖലാ പ്രസിഡന്റ്വെള്ളിയാംകുളം പരമേശ്വരന്, ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി.പ്രതാപന്, ജില്ലാകാര്യവാഹക് ജയപ്രകാശ്, സഹകാര്യവാഹക് അനില്‍കുമാര്‍,പ്രചാരക് സുഭാഷ്,ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ എന്നിവര്‍ അദ്ധേഹത്തിനൊപ്പമുണ്ടായിരുന്നു.
കൊട്ടാരക്കര: എന്നെ ബൂട്ടിട്ട് ചവിട്ട് വലിച്ചിഴച്ചു. നിങ്ങള്‍ക്കും അമ്മമാരില്ലേ എന്ന് ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷം ചെരിഞ്ഞു. മകനെ പിടിക്കാന്‍ പിറകിലേയും മുന്നിലേയും വാതിലുകള്‍ തകര്‍ത്ത് ചവിട്ട് തകര്‍ത്ത് അകത്ത് കയറിയ പോലീസുകാര്‍ക്ക് മുന്നില്‍പെട്ട് 80 വയസായ ഒരു അമ്മയുടെ രോദനമാണ്. ചെയ്തതോ കൊട്ടാരക്കരയിലെ ജനമൈത്രി പോലിസും. ഇതാണോ കൊട്ടിഘോഷിക്കുന്ന ജനമൈത്രി എന്നാണ് ഈ അമ്മ രോദനത്തോടെ, ക്ഷോഭത്തോടെ പ്രതികരിക്കുന്നത്. മകന് ജയിലിലും അമ്മ ആശുപത്രിയിലും.
വെളുപ്പിനെ രണ്ട് മണിയോടെയാണ് 50ലധികം വരുന്ന പോലീസുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. തന്റെ മുന്നിലിട്ട് മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു അമ്മ. അമ്മയുടെ കാല് ബൂട്ടിട്ടുള്ള ചവിട്ടില്‍ നീര് വന്നു. ശരീരത്തിനും മല്പിടുത്തത്തിന്റേയും മര്‍ദ്ദനത്തിന്റേയും വേദനയുണ്ട്. താലുക്കാശുപത്രിയിലെ കട്ടിലില്‍ വേദനകൊണ്ട് പുളയുകയാണ് ഈ അമ്മ. മറ്റൊരു വാര്‍ഡില്‍ കിടക്കുന്ന ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി രമേശിന്റെ ഭാര്യ 30 വയസുള്ള മായക്കും പറയാനുള്ളത് ഇതേ കഥയാണ്. ഭര്‍ത്താവിനെ പിടിക്കാന്‍ എത്തിയ പോലീസുകാരില്‍ നിന്ന് തനിക്കും കൊച്ചുകുട്ടികള്‍ക്കും നേരിടേണ്ടി വന്ന അനുഭവം.
രാത്രി മൂന്ന് മണിയോടെ വീട് വളഞ്ഞെത്തിയ 60 ഓളം പോലീസുകാര്‍ കതകിന് മുട്ടി വിളിച്ച് വീട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ വാതില്‍ തകര്‍ത്ത് അകത്ത് എത്തി. ഭര്‍ത്താവിനെ കൊണ്ട്പോകരുതെന്ന് അപേക്ഷിച്ച തന്നെ എടുത്തെറിഞ്ഞു. സമീപത്തെ ഭിത്തിയിലിടിച്ച് നിലത്തുവീണു. കരഞ്ഞുകൊണ്ടെത്തിയ കുട്ടികളേയും ഭീഷണിപ്പെടുത്തി. വീട്ടുസാധനങ്ങള്‍ വാരിവലിച്ചിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. പോലീസ് കയറുന്ന വീടുകളിലെല്ലാം സമാന അവസ്ഥയാണ്. ചിലര്‍ പുറത്ത് പറയുന്നില്ലെന്ന് മാത്രം. തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ കുമ്മനം രാജശേഖരനോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇവര്‍ തങ്ങളുടെ അവസ്ഥ വിവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: