തിരുവനന്തപുരം: കായിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് കുറുക്കുവഴികള്‍ തേടുന്നത് താരങ്ങള്‍ക്കും രാജ്യത്തിനും ഒരു പോലെ ചീത്തപ്പേരുണ്ടാക്കുമെന്ന് സുപ്രസിദ്ധ ലോംഗ്ജംബ് താരം അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിന് താരങ്ങള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കവടിയാറിലെ ടെന്നീസ് ക്ലബ്ബില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബും കേരള സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ടെന്നീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അഞ്ജു ബോബി ജോര്‍ജ്.
ഇന്ന് കായികമേഖലയിലേക്ക് ഇഷ്ടം പോലെ പ്രതിഭകളാണ് കടന്നുവരുന്നത്. അവര്‍ക്കൊക്കെ മത്സരിക്കാനായി ലോകനിലവാരത്തിലുള്ള അനേകം കായിക പരമ്പരകളുമുണ്ട്. ഈ മേഖലയില്‍ കഠിനാധ്വാനമാണ് ആവശ്യം. കഷ്ടപ്പെട്ടു കിട്ടുന്നതിനേ വിലയുള്ളൂ എന്ന് താരങ്ങള്‍ തിരിച്ചറിയണം. അല്ലാതെ കുറുക്കുവഴികളിലൂടെ ലഭ്യമാകുന്നത് തേടിപ്പോകരുത്. ടെന്നീസ് വളരെ ആസ്വദിച്ച് കളിക്കേണ്ട മനോഹരമായ കായിക ഇനമാണ്. ടെന്നീസ് കളിയില്‍ നമുക്ക് ലോക നിലവാരത്തിലുള്ള സാനിയ മിര്‍സയെപ്പോലുള്ള താരങ്ങളുണ്ട്. അവരെ മാതൃകയാക്കി വരും തലമുറ വളര്‍ന്നു വരേണ്ടതാണെന്നും അഞ്ജു ബോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ട്രിവാന്‍ഡ്രം ടെന്നീസ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.ആര്. രമേശ്, സെക്രട്ടറി എസ്. രാജീവ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിം കുട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ പ്രദര്‍ശന മത്സരം അരങ്ങേറി.
11 മുതല്‍ 18 വയസ്സുവരെയുള്ള 16 പേര്‍ക്കാണ് പരിശീലനം നല്‍കുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ടെന്നീസ് പരിശീലകന് കൂടിയായ ബിജു മാണി പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 8.30 വരെയുമാണ് പരിശീലനം നല്‍കുന്നത്.
31 അപേക്ഷകരില്‍ നിന്ന് കായികക്ഷമതയുള്ള 16 പേരെയാണ് വേണ്ടത്ര പരിശോധനകള്‍ക്കു ശേഷം തെരഞ്ഞെടുത്തത്. മൂന്നു മാസത്തിലൊരിക്കല്‍ ഇവരുടെ കായിക നിലവാരം പരിശോധിച്ച് തൃപ്തിയുണ്ടായില്ലെങ്കില് മാറ്റി പുറത്തു നില്‍ക്കുന്നവര്‍ക്ക് യോഗ്യതാനുസരണം പരിശീലനം നല്‍കുമെന്ന് എസ്. രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: