കേരളത്തില്‍ തെരഞ്ഞെടുപ്പ്, ഭരണം എന്നുപറഞ്ഞാല്‍ അത് യുഡിഎഫോ എല്‍ഡിഎഫോ എന്നാണ് ഇതുവരെയുള്ള ധാരണ. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നാല്‍ ഒരു സീറ്റുപോലും ലഭിക്കില്ലെന്നും നിയമസഭയില്‍ ബിജെപി പ്രാതിനിധ്യം ഉണ്ടാകില്ലെന്നും അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്കാന് ഒരുങ്ങുകയാണ് ദേശീയ ജനാധിപത്യസഖ്യം.
എന്‍ഡിഎ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇത് വിശദീകരിച്ചു. കേരളം രൂപപ്പെട്ടതു മുതല്‍ സംസ്ഥാനം ഭരിക്കുന്നത് മാറി മാറി വരുന്ന വലതു-ഇടതു കക്ഷികളാണ്. ഈ രണ്ടുകക്ഷികളും ലക്ഷ്യമിട്ടത് അഴിമതിയിലും സ്വേച്ഛാധിപത്യത്തിലുമാണ്. ഈ ഭരണത്തിന് കീഴില്‍ കാര്‍ഷിക മേഖല തകര്‍ന്നു. എന്നിട്ടും നെല്‍പ്പാടങ്ങള്‍ നികത്താന്‍ അനുമതി നല്കി അതിന്റെ പ്രതിഫലം കാത്തുകഴിയുകയാണ് ഭരണമുന്നണിയെന്നാണ് മെത്രാന് കായലും കുമരകം ടൂറിസം വികസന പദ്ധതിയും ചെമ്പിലെ പദ്ധതിയും എല്ലാം തെളിയിക്കുന്നത്. ഇവരുടെ മേല്ക്കോയ്മയ്ക്ക് തടയിടാന്‍ ബിജെപിക്ക് മാത്രമേ സാധ്യമാകുകയുള്ളൂ.
ഇടതുവലതു മുന്നണി ഭരണത്തില്‍ കേരളത്തില്‍ അസംതൃപ്തിയും അസന്തുലിതാവസ്ഥയും കൂടുകയാണ്. എല്ലാ രംഗത്തും തകര്‍ച്ചയും വികസന മുരടിപ്പുമാണ്. തങ്ങള്‍ തെരഞ്ഞെടുത്തു വിട്ടവര്‍ തങ്ങളുടെ ഭാവികൊണ്ട് പന്താടുന്നത് നിസ്സഹായരായി നോക്കിനില്ക്കാനെ ഇതുവരെ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. കാരണം ഈ രണ്ടു മുന്വിധികള്ക്കുപകരം ഒരു വ്യതിരിക്തമായ മാര്‍ഗം അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല.
ഇതില്‍നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗമാണ് എന്‍ഡിഎ. ബിജെപിയ്ക്ക ഒപ്പം സഖ്യത്തില്‍ ബിഡിജെഎസും എത്തിക്കഴിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ബദലാണ് ദേശീയജനാധിപത്യ സഖ്യം . വെള്ളാപ്പള്ളി നടേശന്റെ കേരളയാത്രയുടെ അവസാനം ശംഖുംമുഖത്ത് സമാധി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞത്. യുഡിഎഫും വെള്ളാപ്പള്ളിയുടെ യാത്രയെ ഭയം കലര്‍ന്ന പുച്ഛത്തോടെയാണ് നിരീക്ഷിച്ചത്.
എസ്എന്‍ഡിപി യോഗം ബിജെപിയുമായി സംഘടിച്ചാല്‍ അത് കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റം വരുത്തുമെന്നും യുഡിഎഫ് എല്‍ഡിഎഫ് കക്ഷികള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമുള്ള തിരിച്ചറിവ് രണ്ടുമുന്നണികള്ക്കുമുണ്ട്. ഇടതു-വലതു മുന്നണി ഭരണത്തില്‍ കാര്‍ഷിക മേഖല തകര്‍ന്നു. ഭക്ഷ്യ ഉല്‍പ്പാദനം ലക്ഷ്യം കൈവരിച്ചില്ല. വ്യവസായങ്ങള്‍ പൂട്ടുകയും പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കാതെ വരികയും ചെയ്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് പട്ടികജാതിക്കാരുടെ ദുരിതങ്ങള്‍ കാണാനാളില്ല. കാലഹരണപ്പെട്ട ഭൂനിയമത്തിന് കാലാനുസൃതമാറ്റം വരുത്തിയില്ല. കോര്‍പ്പറേറ്റുകള്‍ കൊള്ള ലാഭത്തിനായി കേരളത്തെ വിറ്റുമുടിക്കുകയാണ്. പ്രധാന ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ വിശദീകരിച്ച ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, അന്നം, മണ്ണ്, വെള്ളം, തൊഴില്‍ നീതി ഇവയില്‍ അധിഷ്ഠിതമായ വികസനമാണ് എന്‍ഡിഎ സഖ്യം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. അഴിമതി രാഷ്ട്രീയത്തിനതിരെ സംശുദ്ധ രാഷ്ട്രീയവും ചൂഷണ രാഷ്ട്രീയത്തിന് ബദലായി പരിസ്ഥിതി രാഷ്ട്രീയവും ഉയര്‍ന്നുവരണമെന്നും കുമ്മനം ആഹ്വാനം ചെയ്യുന്നു. നിഷേധാത്മക രാഷ്ട്രീയം കാരണം കേന്ദ്ര സര്‍ക്കാരിന്റെ കോടികളുടെ ഫണ്ടും സംസ്ഥാനത്തിന് അന്യമാകുകയാണ്.
ഇപ്പോള്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഭരണം പിടിക്കാനുള്ള വെമ്പലില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ തിരക്കിലാണ്. എങ്ങനെ ജനങ്ങളെ പാട്ടിലാക്കാം എന്ന ഏക അജണ്ടയില്‍ വിനാശകരമായ പല അജണ്ടകളും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഇവിടെ ഭരണം മാറി, ജനങ്ങളോട് പ്രതിബദ്ധതയുള്ള ദേശീയ ജനാധിപത്യം നിലവില്‍ വന്നാല്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കൂടുതല്‍ സഹായവുമായി രംഗത്തുവരികയും ചെയ്യും.
നിയമസഭയില്‍ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് ഇരുമുന്നണികളും. പക്ഷെ തിരു-കൊച്ചി മേഖലയില്‍ നല്ല സ്വാധീനമുള്ള എസ്എന്‍ഡിപി, എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതോടെ എന്‍ഡിഎയുടെ ശക്തിവളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു.
നിയമസഭാ പ്രവേശനം സാധ്യമാകും എന്ന വിശ്വാസത്തിലാണ് ബിജെപി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ബേട്ടി ബചാവോ, ബേട്ടി പഠാവോ സ്വഛ് ഭാരത് എന്നിവയടക്കമുള്ള വിവിധ പദ്ധതികള്‍ കേരളത്തില്‍ പ്രായോഗികമായാല് സംസ്ഥാനത്തിന് വികസനവും പുരോഗമനവും സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: