കുമരകം: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വിളവെടുപ്പ് ആരംഭിച്ചതോടെ തമിഴ്നാട്ടില്‍നിന്നും കൊയ്ത്- മെതിയന്ത്രങ്ങള്‍ എത്തിത്തുടങ്ങി. യന്ത്രത്തോടൊപ്പം വിദഗ്ധ തൊഴിലാളികളും ഈ മേഖലയിലേക്ക് എത്തിതുടങ്ങി. ഒരു യന്ത്രത്തിന്റെകൂടെ അഞ്ചോളം തൊഴിലാളികളാണ് വരുന്നത്. പാടശേഖരങ്ങളില്‍ നെല്ല് നിരന്ന് തുടങ്ങുന്നതിന് അനുസരിച്ച് മറുനാട്ടില്‍നിന്ന് യന്ത്രങ്ങളെത്തിക്കുന്ന ഇടനിലക്കാരുടെയും കൊയ്ത് കാലമാവുകയാണ്. 1000 മുതല്‍ 1200രൂപാവരെ വാടക ഉറപ്പിച്ചാണ് ഇടനിലക്കാര്‍ യന്ത്രം ത്തിക്കുന്നത്. ഈ യന്ത്രങ്ങള്‍ പാടശേഖരത്തില്‍ ഇറങ്ങുമ്പോള്‍ 1600മുതല്‍ 2600രൂപ വരെയാണ് കര്‍ഷകരില്‍നിന്നും ഈടാക്കുന്നത്. കുട്ടനാട്, അപ്പര്‍കുട്ടനാട് ഭാഗത്തെ ആയിരക്കണക്കിന ഏക്കര്‍ നിലം കൊയ്യാന്‍ പാകമായി കഴിഞ്ഞാല്‍ ഇടനിലക്കാര്‍ ആവശ്യപ്പെടുന്ന അധികവാടക നല്കി കൊയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇടയ്ക്ക് മഴകൂടി പെയ്താല്‍ യന്ത്രവാടക ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പാടശേഖരസമിതി വഴിയാണ് ഓരോ കര്‍ഷകനും കൊയ്ത്-മെതിയന്ത്രം തരപ്പെടുന്നത്. പാടശേഖരസമിതികളുടെ ഭാരവാഹികളും ഇടനിലക്കാരില്‍നിന്നും കമ്മീഷന് കൈപ്പറ്റുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട് മേഖലയിലെ കാര്‍ഷികാഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പദ്ധതിയില്‍പ്പെടുത്തി ഈ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളെല്ലാം കൊയ്ത്-മെതിയന്ത്രം വാങ്ങിയിരുന്നു. എന്നാല്‍ യന്ത്രങ്ങളിലധികവും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ് പ്രവര്‍ത്തനക്ഷമമായതിന്റെ നടത്തിപ്പ് ചുമതലയാകട്ടെ സ്വകാര്യ വ്യക്തികളെയാണ് പഞ്ചായത്തുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കാര്‍ഷിക മേഖല ദുരിതപൂര്‍ണ്ണമാക്കി കൃഷിനിലങ്ങളില്‍ നിന്നും കര്‍ഷകരെ അകറ്റുന്നതിനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണവുമായി കര്‍ഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: