കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന് തില്ലങ്കേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
25-ാം പ്രതി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്കിയ സമയംതൊട്ട് ജയരാജന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ആറുമാസം മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ത്തന്നെ രക്ഷപ്പെടാന്‍ സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ അഭയം തേടി. ആഴ്ചകളോളം അവിടെക്കിടന്ന് നിയമത്തിന് മുമ്പില്‍ ഹാജരാകാതെ നിയമവാഴ്ചയെ അട്ടിമറിച്ചു.
ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നത് കുറ്റവാളിയെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ടാണ്. അവസാനം തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കോടതിയില്‍ ഹാജാരാകാന്‍ ജയരാജന് തയ്യാറായത്.
കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചപ്പോള്‍ ജയിലില്പോകുന്നതിന് പകരം ഡോക്ടര്‍മാരെയും യുഡിഎഫിനെയും സ്വാധീനിച്ച് വീണ്ടും ആശുപത്രിവാസം തരപ്പെടുത്തി. റിമാന്റ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കയക്കുന്നതിന് പകരം പകരം സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കയച്ചത് യുഡിഎഫ് ദുസ്വാധീനത്തിന് വഴങ്ങിയതുകൊണ്ടാണ്.
പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡുകളെല്ലാം ജയരാജന് യാതൊരു അസുഖവുമില്ലെന്ന് പറഞ്ഞിട്ടും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി ഒരുമാസം ആശുപത്രിയില്‍ കിടന്നു. ഇത് സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും സ്വാധീനിച്ചാണ് ചെയ്തത്.
സിപിഎം നേതാക്കള്‍ കേസില്‍ പ്രതിയായാല്‍ തങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ഉന്നയിക്കും. ടിപി, ഫസല്‍, ഷുക്കൂര്‍ കേസുകളിലെല്ലാം സിപിഎം പിന്തുടര്ന്നുവന്ന രീതി ഇതായിരുന്നു. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയ സംഭവവും നിരവധിയാണ്.
ജയിലിലെത്തിയ ജയരാജന് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സിബിഐക്കും ആര്‍എസ്എസിനുമെതിരെ വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.
നിയമസംവിധാനത്തെ ആകെ അട്ടിമറിച്ചുകൊണ്ടുനടന്നുകൊണ്ടിരിക്കുന്ന ഈ നാടകങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും ഒത്താശ ചെയ്തുകൊടുക്കുകയാണ്. സിപിഎം കോണ്‍ഗ്രസ് ഒത്തുകളിക്കെതിരെ പരിവാര്‍സംഘടനകള്‍ പ്രക്ഷോഭം തുടങ്ങും. ഇതിന്റെ ഭാഗമായി 14ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: