തിരുവനന്തപുരം: ലോ കോളേജിലെ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്ഐക്കാരുടെ പീഡനം. എസ്എഫ്ഐയുടെ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചതിനാണ് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനവും യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് പുറത്താക്കലും നേരിടേണ്ടിവന്നത്. ആലപ്പുഴ സ്വദേശിയായ തിരുവനന്തപുരം ലോ കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി അഖില്‍ കായംകുളം സ്വദേശിയും അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയുമായ ജിഷ്ണു എന്നിവരെയാണ് എസ്എഫ്ഐ ജില്ലാ നേതാവ് നിതീഷിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.
ലോ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ജിഷ്ണുവും അഖിലും എസ്എഫ്ഐക്ക് എതിരായി അടുത്തിടെ രൂപംകൊണ്ട ടീം ജിഎല്‍സി എന്ന സംഘടനയില്‍ ചേര്‍ന്നിരുന്നു. എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ദളിത് വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലും കൊടിയ മര്‍ദ്ദനങ്ങളിലും പൊറുതിമുട്ടിയായിരുന്നു ഇവര്‍ സ്വതന്ത്ര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ലോ കോളേജില്‍ വോട്ട് കുറഞ്ഞത് സ്വതന്ത്ര യൂണിയന്റെ മുന്നേറ്റമാണെന്ന് ആരോപിച്ചായിരുന്നു പിന്നീട് മര്‍ദ്ദനം. കഴിഞ്ഞ മാസം 27ന് യൂണിവേഴ്സിറ്റി ഹോസ്റ്റലിലെത്തിയ നിതീഷും ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച കേസില്‍ അടുത്തിടെ ജയില്‍ മോചിതനായ ജെറിനും ചേര്‍ന്ന് അഖിലിനെ ഇറക്കിവിടുകയായിരുന്നു. പട്ടികജാതിക്കാനെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു പുറത്താക്കല്‍. കഴിഞ്ഞ ഡിസംബറില്‍ ജിഷ്ണവിനെ എസ്എഫ്ഐയില്‍നിന്ന് ജാതിവച്ചതിന് ഇതേ ഹോസ്റ്റലില്‍നിന്ന് ഇവര്‍ പുറത്താക്കിയിരുന്നു. ഇരുവരും സുഹൃത്തുക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചാണ് ഇപ്പോള്‍ കോളേജിലെത്തുന്നത്.
ഇടയ്ക്കിടെയുണ്ടാകുന്ന മര്‍ദ്ദനവും ഹോസ്റ്റലില്‍നിന്ന് ഇറക്കിവിടുകയും ചെയ്തതോടെ ഇവര്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലും പട്ടികജാതി ക്ഷേമ കമ്മീഷനിലും പരാതി നല്കി. എന്നാല്‍ ഇതേവരെ ദളിത് പീഡനത്തിന് കേസെടുക്കാനോ അനേ്വഷണം നടത്താനോ പോലീസ് തയ്യാറായിട്ടില്ല. പഠനോപകരണങ്ങളും വസ്ത്രങ്ങളും എടുക്കാനുള്ള സാവകാശംപോലും നല്‍കാതെയാണ് തങ്ങളെ തല്ലിപുറത്താക്കിയതെന്ന് ഈ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എസ്എഫ്ഐയുടെ വധഭീഷണിയില്‍ കഴിയുന്നവരാണ് ഹോസ്റ്റലിലും കോളേജിലും ഏറിയ പങ്കുമെന്ന് ഇവര്‍ പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗിരീഷും ജെറിനുമാണ് ലോ കോളേജും യൂണിവേഴ്സിറ്റി കോളേജും അടക്കി ഭരിക്കുന്നത്. ഇടതു സമരങ്ങള്‍ക്കിടയില്‍ അക്രമം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും എസ്എഫ്ഐ വിളിക്കുമ്പോള്‍ പോകാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കോളേജിലും ഹോസ്റ്റലിലും കയറാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു. ദളിത് ആക്രമങ്ങളെ അപലപിക്കുകയും മുതല കണ്ണീര് പൊഴിക്കുകയും ചെയ്യുന്ന എസ്എഫ്ഐയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തെ അറിയിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ജിഷ്ണുവും അഖിലും പറയുന്നു. ഇതിനായി ഇന്ന് ഉച്ചയ്ക്ക് 2ന് ലോ കോളേജിന് മുന്നില്‍ ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: