കോഴിക്കോട്: തിരുവമ്പാടി നിയമസഭാ സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കാമെന്ന് കാണിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പി.കെ. കുഞ്ഞാലിക്കുട്ടി നല്കിയ കത്ത് പുറത്തായി. താമരശ്ശേരി രൂപതാ മേലാധികാരികളുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് പി.കെ. കുഞ്ഞാലികുട്ടി കത്തു നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
”ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവമ്പാടി സീറ്റ് ആവശ്യപ്പെട്ടിരുന്നല്ലോ. ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് അത് വിട്ട് തരാന്‍ ബുദ്ധിമുട്ടുണ്ടായി. ഇതിനെതിരെ കുടിയേറ്റ കര്‍ഷകര്‍ക്കിടയിലുണ്ടായ വികാരങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ഈ സീറ്റ് കോണ്‍ഗ്രസ്സിനു തരാനും അതിന് പകരം കോണ്‍ഗ്രസ്സില്‍ നിന്ന് മറ്റൊരു സീറ്റ് വാങ്ങി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കാനും തയ്യാറാണെന്ന് അറിയിക്കുന്നു” എന്നായിരുന്നു ഉമ്മന്‍ചാണ്ടിക്ക് കുഞ്ഞാലിക്കുട്ടിയെഴുതിയ കത്തിലെ ഉള്ളടക്കം. 2011 മാര്‍ച്ച് 30 നായിരുന്നു ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കത്തു നല്‍കിയത്.
കുടിയേറ്റ മേഖലയില്‍ സഭയ്ക്ക് താല്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം ഇത്തവണയും നിരാകരിക്കപ്പെട്ടതോടെ കുടിയേറ്റ മേഖയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടയിലാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി നല്കിയ കത്ത് പുറത്തു വരുന്നത്.
മുസ്ലിം ലീഗ് നേരത്തെ തന്നെ തിരുവമ്പാടിസീറ്റിലേക്ക് വി.എം. ഉമ്മര്‍ മാസ്റ്ററെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും കത്ത് പുറത്തു വന്നതോടെ യുഡിഎഫില്‍ ആശയ കുഴപ്പം വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവ വോട്ടു ബാങ്ക് ഇത്തവണ യുഡിഎഫിന് എതിരായി തിരുയുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. മുസ്ലിം ലീഗിനെ പിണക്കാനും സഭയുടെ ആവശ്യം അംഗീകരിക്കാനും കഴിയാത്ത നിലയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.
കത്ത് ഇനി ചര്‍ച്ചയാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: തിരുവമ്പാടി സീറ്റില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് മുമ്പൊരിക്കല്‍ താനയച്ച കത്ത് ഇനി ചര്‍ച്ചയാക്കേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തിരുവമ്പാടി സീറ്റ് അടുത്ത തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ചൂണ്ടിക്കാട്ടി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 2011ല്‍ എഴുതിയ നല്കിയ കത്ത് പുറന്നുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. താന്‍ മുഖ്യമന്ത്രിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടാകും. അങ്ങനെയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുമായി പറഞ്ഞുതീര്‍ക്കും. തിരുവമ്പാടി ലീഗിന്റെ സീറ്റാണ്. അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ കത്ത് ചര്‍ച്ചയാക്കേണ്ടതില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: