തൃപ്പൂണിത്തുറ: പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതാക്കന്മാര് ഇന്ന് കോടീശ്വരന്മാരാണ്. എക്കാലവും സിപിഎമ്മിനുവേണ്ടി ചാവേറുകളായിരുന്ന ദളിത് വിഭാഗത്തെ അധികാരത്തിലേറാന്‍ മാത്രമുള്ള വോട്ട് ബാങ്ക് കരുക്കളാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ബിജെപി പട്ടികജാതി മോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് പ്രേമം പറയുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയുടെ പീഡനം സഹിക്കാന്‍ പറ്റാതെയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്ധ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി മോര്‍ച്ചജില്ല വൈസ് പ്രസിഡന്റ് എ.കെ.വത്സന് അദ്ധ്യക്ഷതവഹിച്ച കൂട്ടായ്മയില്‍ സംസ്ഥാന ജനറള്‍ സെക്രട്ടറി സി.എ.പുരുഷോത്തമന് ആമുഖ പ്രസംഗം നടത്തി. ബിജെപി എറണാകുളം ജില്ല പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ജില്ല ജനറള്‍ സെക്രട്ടറി കെ.എസ്.ഷൈജു, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, സ്റ്റേറ്റ്കമ്മിറ്റി അംഗം കെ.പി.സുബ്രഹ്മണ്യന്, മേഖല സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: