കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത് ഇന്നലേയും തുടര്‍ന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്. ചോദ്യം ചെയ്യല്‍ ആരംഭിച്ചതുമുതല്‍ ക്ഷീണവും ദേഹാസ്വാസ്ഥ്യവും ചൂണ്ടിക്കാട്ടിയ ജയരാജന് ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല, ബന്ധമില്ല തുടങ്ങിയ മറുപടികളാണ് നല്‍കിയത്. ഇടക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നതായും ക്ഷീണം കാരണം ഉറങ്ങണമെന്നും സിബിഐയെ അറിയിക്കുകയും ചെയ്തു.
ബുധനാഴ്ച ജയിലിലെത്തിച്ച ജയരാജനെ ഉച്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ മാത്രമേ ചോദ്യം ചെയ്യാന്‍പാടുളളൂവെന്ന നിബന്ധനയുളളതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്നലെ രാവിലെയാണ് വീണ്ടും ആരംഭിച്ചത്. റിമാന്റ് പ്രതിയെന്ന നിലയില്‍ ചോദ്യം ചെയ്യല്‍ സ്ഥലത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി സിബിഐ പരാതി ഉന്നയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത ജയരാജന് ചോദിച്ചതിനൊന്നും വ്യക്തമായ ഉത്തരമല്ല നല്‍കുന്നതെന്നും രാഷ്ട്രീയ പ്രസംഗം പോലെ നിര്‍ത്താതെ എന്തൊക്കെയോ പറയുകയാണെന്നുമാണ് സിബിഐ സംഘം നല്കുന്ന സൂചന.
തനിക്ക് കൊല്ലപ്പെട്ട മനോജിനെയറിയില്ലെന്നും ഏത് പാര്‍ട്ടിക്കാരനാണെന്നും അറിയില്ലെന്നുമടക്കം പരസ്പരവിരുദ്ധമായ മൊഴികളാണ് സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജയരാജന് പറയുന്നത്. കൊലപാതകവുമായി പാര്‍ട്ടി നേതാക്കള്‍ക്കോ തനിക്കോ ബന്ധമില്ലെന്നും കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും മറ്റുമുളള വ്യാജമായ മൊഴികളാണ് ജയരാജന് നല്കിക്കൊണ്ടിരിക്കുന്നത്.
മനോജിനെ അറിയില്ലെന്നും കൊല്ലപ്പെട്ട ശേഷമാണ് മനോജ് ആര്‍എസ്എസുകാരനെന്നറിയുന്നതെന്നും വിക്രമനാണ് കൊലനടത്തിയതെന്നും വിക്രമന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇയാളെ സഹായിച്ചതെന്നും ഇന്നലെ മൊഴി നല്‍കിയതായറിയുന്നു. ജയരാജന്റെ ഡ്രൈവര്‍ ജോലിയുള്‍പ്പെടെ എടുത്ത വിക്രമനുമായി തനിക്ക് താമസം മാറിയ ശേഷം ബന്ധമില്ലെന്നും മറ്റുമുളള മൊഴികള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളാണെന്ന് വ്യക്തമാണ്.
കേസില്‍ പ്രതികളായ മറ്റ് 24 പേരില്‍ ഒട്ടുമിക്കവരും പാര്‍ട്ടി മെമ്പര്‍മാരോ ഭാരവാഹികളോ പാര്‍ട്ടിയുമായി മറ്റേതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരോ ആണെന്നിരിക്കെ ജയരാജന്റെ ചോദ്യം ചെയ്യലിലെ ഇതുവരേയുളള മൊഴികളൊന്നും സിബിഐ മുഖവിലയ്ക്കെടുത്തിട്ടില്ല.
പാര്‍ട്ടി തീരുമാന പ്രകാരം കൃത്യത്തില്‍ പങ്കെടുത്തവരുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ഗൂഢാലോചനയുള്‍പ്പെടെയുളള കാര്യങ്ങള്‍ നേരത്തെ മറ്റ് പ്രതികളെ ചോദ്യം ചെയത്പ്പോള്‍ സിബിഐക്ക് ലഭിച്ചിരുന്നുവെന്നതിനാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന മൊഴികളില്‍ കഴമ്പില്ലെന്ന് സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജയരാജന് ദേഹാസ്വസ്ഥ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് 12 മണിമുതല്‍ 4 മണിവരെ ഇന്നലെ ചോദ്യം ചെയ്യല്‍ സിബിഐ സംഘം നിര്‍ത്തിവെച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
അതേസമയം കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഒരു മാസത്തേക്കായിരുന്ന ജയരാജനെ കോടതി റിമാന്റ് ചെയ്തിരുന്നത്. റിമാന്റ് കാലാവധി കഴിഞ്ഞ ജയരാജനെ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി കോടതി നടപടികള്‍ പൂര്‍ത്തികരിക്കാനുളള നീക്കത്തിലാണ് ജയിലധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: