ന്യൂദല്‍ഹി: മദ്യരാജാവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായിരുന്ന വിജയ് മല്ല്യയില്‍ നിന്ന് ബാങ്കുകള്‍ക്ക് കിട്ടാനുള്ള ഓരോ പൈസയും തിരിച്ചുപിടിക്കാന്‍ എല്ലാ നടപടികളും എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബാങ്കുകളും അവരുടെ കൂട്ടായ്മയും (കണ്‍സോര്‍ഷ്യം) മല്ല്യയ്ക്ക് എതിരെ നടപടി തുടങ്ങിയിട്ടുണ്ട്. അയാളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി. മല്ല്യയെ മടക്കിക്കൊണ്ടുവരിക തന്നെ ചെയ്യും. ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപ നല്‍കാനുള്ള മല്ല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മല്ല്യ എങ്ങനെ രാജ്യം വിട്ടു, അയാളെ പോകാന്‍ സര്‍ക്കാര്‍ എങ്ങനെ അനുവദിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.
ഇതിനുത്തരമായി അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. മല്ല്യയ്ക്ക് വായ്പ നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ആദ്യ ഘട്ട വായ്പ നല്‍കിയത് 2004ലാണ്. അന്ന് യുപിഎയായിരുന്നു ഭരണത്തില്‍. തീയതികള്‍ തന്നെ സത്യം സംസാരിക്കും. മല്ല്യക്കും കമ്പനിക്കും ആദ്യം ബാങ്കിംഗ് സൗകര്യം (വായ്പ) നല്‍കിയത് സപ്തംബര്‍ 2004ലാണ്. അത് 2008 ഫെബ്രുവരിയില്‍ പുതുക്കി നല്കി. ജെയ്റ്റ്ലി പറഞ്ഞു.
മല്ല്യയുടെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് യുപിഎ ഭരിക്കുന്ന 2009 ഏപ്രില്‍ 30ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ കടങ്ങള്‍ പുനക്രമീകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയായിരുന്നു. 2010 ഡിസംബറിലാണ് ഇത് ചെയ്തു നല്‍കിയത്. ഏതു സാഹചര്യത്തിലാണ് വായ്പകള്‍ നല്‍കിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അത് സിബിഐ അന്വേഷിക്കുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു. വായ്പകള്‍ എങ്ങനെ നല്കി. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം. വായ്പയും പലിശയും അടക്കം 2015 നവംബര്‍ 30 വരെയായി മല്ല്യ നല്‍കാനുള്ളത് 9,091.4 കോടി രൂപയാണ്. കിട്ടാനുള്ള ഓരോ പൈസയും ബാങ്കുകള്‍ തിരിച്ചുപിടിക്കും. അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരു വായ്പ നല്കിയെന്നല്ല എന്തിനാണ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. 2014 വരെ പത്തു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് അയാള്‍ക്ക് എതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ക്രിക്കറ്റ് കോഴ വിവാദത്തിലുള്‍പ്പെട്ട ലളിത് മോദി എങ്ങനെയാണ് മുങ്ങിയത്. അയാളെ അറസ്റ്റു ചെയ്യാനോ തടയാനോ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഇയാള്‍ തങ്ങള്‍ക്ക് വിശുദ്ധനല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇയാള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ഒരു നയാപൈസ വായ്പ നല്‍കിയിട്ടില്ല. അദ്ദേഹം പറഞ്ഞു.
മല്ല്യയും വായ്പയും
മല്ല്യയ്ക്ക് ആദ്യ ഘട്ട വായ്പ നല്‍കിയത് സപ്തംബര്‍ 2004ല്‍. അന്ന് യുപിഎയായിരുന്നു ഭരണത്തില്‍. വായ്പ 2008 ഫെബ്രുവരിയില്‍ പുതുക്കി നല്കി. മല്ല്യയുടെ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് വെളിവായത് 2009 ഏപ്രില്‍ 30ന് കടങ്ങള്‍ പുനക്രമീകരിച്ച് കൂടുതല്‍ വായ്പ നല്‍കിയത് 2010 ഡിസംബറില്‍. ഇപ്പോഴുള്ള കുടിശിക 9,091.4 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: