ന്യൂദല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വിജയ് മല്യയ്ക്ക് എതിരെ കേസ് എടുത്ത് സമന്‍സ് അയച്ചു. മാര്‍ച്ച് 18ന് ഹാജരാകാനാണ് നിര്‍ദ്ദേശം. 900 കോടി രൂപയുടെ അവിഹിത ഇടപാട് നടത്തിയെന്നാണ് കേസ്. കിംഗ് ഫിഷര്‍ എയലൈന്സിന് വായ്പ നല്‍കിയതിന്റെ മുഴുവന്‍ രേഖകളും നല്കാന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ 17 ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. നിരവധി ഐഡിബിഐ ഉദ്യോഗസ്ഥര്‍ക്കും എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചിട്ടുണ്ട്.
അതിനിടെ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത് ഏഴു വലിയ ബാഗുകളുമായാണെന്ന് വെളിവായി. ജെറ്റ് എയര്‍വേയ്സിന്റെ ദല്‍ഹി ലണ്ടന്‍ വിമാനത്തിലാണ് പോയത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. ലണ്ടന്റെ പ്രാന്തപ്രദേശത്ത് ഇയാള്‍ക്ക് ആഡംബര വസതിയുണ്ട്. അവിടേക്കാണ് ഇയാള്‍ പോയത്. മല്യ രാജ്യം വിടുന്ന സമയത്ത് അയാളുടെ യാത്രക്ക് വിലക്കുണ്ടായിരുന്നില്ല. പോയിക്കഴിഞ്ഞാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. പലപ്പോഴും മല്യയ്ക്ക് ഒപ്പം ഉണ്ടാകാറുള്ള ചലച്ചിത്ര താരങ്ങളോ മോഡലുകളോ അല്ല.
മല്യയുടെ കാര്യത്തില്‍ സിബിഐക്കും പിഴവ് പറ്റിയെന്ന് ആരോപണമുണ്ട്. ഇയാളുടെ യാത്രാ വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് സിബിഐ എമിഗ്രേഷന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നത്. ഇയാളെ തടയണമെന്നുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. മാര്‍ച്ച് രണ്ടിന് ഇയാള്‍ രാജ്യം വിടുന്ന കാര്യം എമിഗ്രേഷന്‍ സിബിഐയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ വാറന്റില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
2015 ഒക്ടോബര്‍ 16ന് ഇയാളെ തടയാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്തതേയില്ല. തുടര്‍ന്ന് നവംബറില്‍ തടയണമെന്ന നിര്‍ദ്ദേശം ഭേദഗതി ചെയ്ത് വിവരം അറിയിക്കണമെന്നു മാത്രമാക്കി. ഒക്ടോബറില്‍ ഇയാള്‍ ലണ്ടനില്‍ പോയി, നവംബറില്‍ മടങ്ങി. ഡിസംബറിലും രണ്ടു തവണ വിദേശത്ത് പോയി മടങ്ങി വന്നു. ജനുവരിയിലും വിദേശത്ത് പോയി മടങ്ങിയെത്തി. ഇതായിരിക്കാം മാര്‍ച്ച് രണ്ടിന് പോയപ്പോഴും തടയാനുള്ള നിര്‍ദ്ദേശം സിബിഐ നല്‍കാത്തതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
മാത്രമല്ല ആവശ്യപ്പെട്ടപ്പോഴൊക്കെ മല്യ സിബിഐക്കു മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു, ചോദിച്ച രേഖകളൊക്കെ നല്‍കുകയും ചെയ്തു. ഇതിനാലാകാം പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാത്തത്. ലുക്ക് ഒൗട്ട് നോട്ടീസ് നല്കിയ ശേഷം മൂന്നു തവണയാണ് മല്യ ചോദ്യം ചെയ്യലിന് ഹാജരായത്. ചുരുക്കത്തില്‍ യാത്ര തടയാന്‍ തക്ക കാര്യം ഒന്നുമുണ്ടായിരുന്നില്ല. സിബിഐ പറയുന്നു.
ഏതെങ്കിലും കേസില്‍ കുറ്റപത്രം നല്കിയാലോ വിചാരണ നടക്കാനുണ്ടെങ്കിലോ മാത്രമേ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാവൂയെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു.ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതിന് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ ഇയാള്‍ക്കും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ധനകാര്യ വിഭാഗം മേധാവിയായിരുന്ന എ രാഘുനാഥനും എതിരെ കേസ് എടുത്തിരുന്നു. ഇവരും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഇടപാടായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: