പത്തനാപുരം: പത്തനാപുരം സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ്(ബി)യില്‍ ഭിന്നതയെന്ന് സൂചന.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എ കൂടിയായ ഗണേഷ്കുമാര് മത്സരത്തിന് ഒരുങ്ങുന്നതിനിടെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള പത്തനാപുരം മണ്ഡലം ആവശ്യപ്പട്ടതായാണ് സൂചന. ഇത് പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വത്തിനും ഗണേഷ് മത്സരിക്കുന്നതിനോടാണ് താല്പര്യം. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരുന്ന കൊട്ടാരക്കര, പത്തനാപുരം സീറ്റുകളാണ് ഇടതുമുന്നണിയിലും പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റായ കൊട്ടാരക്കര നല്‍കാനാകില്ലെന്ന സിപിഎം ആദ്യമേ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കര ഇല്ലെങ്കില്‍ നായര്‍ വോട്ടുകള്‍ കൂടുതലുള്ള ചെങ്ങന്നൂര്‍ മണ്ഡലം നല്‍കണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. ഇവിടയും കൈമലര്‍ത്തിയ ഇടതുമുന്നണി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും മണ്ഡലം നല്‍കാമെന്ന് അറിയിച്ചു. ഇത് സമ്മതിച്ച പിള്ള പുതിയ സീറ്റില്‍ ഗണേഷ് മത്സരിക്കുമെന്നും തന്റെ പഴയ തട്ടകമായ പത്തനാപുരത്ത് താന്‍ തന്നെ മത്സരിക്കുമെന്നും നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടിയുമായുള്ള ഭിന്നത ഗണേഷിന്റെ വാക്കുകളിലുണ്ടായിരുന്നു.
പാര്‍ട്ടി കാര്യങ്ങള്‍ ചെയര്മാന് തീരുമാനിക്കുമെന്നും എന്നാല്‍ പത്തനാപുരത്ത് താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്നും പറഞ്ഞതിലൂടെ ഗണേഷ് തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഏറെക്കാലമായി പിള്ളയും ഗണേഷിനും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഐക്യം ഇതോടെ ഇല്ലാതായി എന്നാണറിയുന്നത്. അച്ഛന് മകന് വാക്പോരില്‍ തട്ടി ചര്‍ച്ചകള്‍ വഴിമുട്ടിയ സ്ഥിതിയാണ്.
ഇടതുമുന്നണി നേതൃത്വത്തിനും ഗണേഷിനെ മാറ്റി പിള്ള മത്സരിക്കുന്നതിനോട് താല്പര്യമില്ല. ഗണേഷിനാണെങ്കില് മാത്രമേ പത്തനാപുരം സീറ്റ് വിട്ടുനല്‍കൂവെന്ന നിലപാട് സിപിഎം നേതൃത്വത്തിനുമുണ്ട്. കുറച്ചുമാസങ്ങളായി ഇരുവരും തമ്മിലുണ്ടായിരുന്ന സ്വരച്ചേര്‍ച്ച ഇതോടെ ഇല്ലാതായെന്നാണ് പാര്‍ട്ടിയിലെ ചിലനേതാക്കള്‍ നല്കുന്ന സൂചന. ഗണേഷ് മത്സരിക്കുന്നതിനോടാണ് പത്തനാപുരത്തെ നേതൃത്വത്തിനും താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: