കൊട്ടാരക്കര: ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനാകേന്ദ്രമായ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തെ അപമാനിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കടുത്ത പ്രതിഷേധം. ആര്‍എസ്എസ് താലൂക്ക് പ്രചാരക് ബിനീഷിനെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ മറപിടിച്ചാണ് കൊടിക്കുന്നില്‍ മഹാഗണപതിക്ഷേത്രത്തെയും ക്ഷേത്രഭരണസമിതിയെയും അപമാനിച്ചത്. മഹാഗണപതിക്ഷേത്രം ആയുധപ്പുരയാണെന്നും അവിടെനിന്നുള്ളവരാണ് പോലീസിനെ ആക്രമിച്ചതെന്നും മറ്റുമുള്ള തരംതാണ രാഷ്ട്രീയജല്പനങ്ങളാണ് കൊടിക്കുന്നില്‍ തന്റെ പ്രസ്താവനയിലൂടെ മുന്നോട്ടുവെച്ചത്.
എംപിയുടെ പ്രസ്താവന തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ആര്. ദിവാകരന് പറഞ്ഞു. വര്‍ഷങ്ങളായി ഏറ്റവും മികച്ച രീതിയില്‍, എല്ലാ ഭക്തജനങ്ങള്‍ക്കും സംതൃപ്തി പകരുന്ന തരത്തില്‍, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചും പരിപാലിച്ചും കാര്യങ്ങള്‍ നടത്തിപ്പോരുന്ന ക്ഷേത്രോപദേശകസമിതിയെ കരിവാരിത്തേയ്ക്കാനുള്ള കൊടിക്കുന്നിലിന്റെ ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കൊട്ടാരക്കര മഹാഗണപതിക്ഷേത്രം കേന്ദ്രീകരിച്ച് പ്രദേശത്തുണ്ടായ ഹൈന്ദവഉണര്വിനോടുള്ള രാഷ്ട്രീയക്കാരന്റെ വൃത്തികെട്ട അസഹിഷ്ണുതയാണ് കൊടിക്കുന്നിലിന്റെ പ്രസ്താവനയിലൂടെ പ്രകടമാകുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. മഹാഗണപതിക്ഷേത്രത്തെ ആയുധപ്പുരയെന്ന് അധിക്ഷേപിച്ച കൊടിക്കുന്നിലിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ഉയരും. ലക്ഷക്കണക്കിനാളുകള്‍ വിശ്വസിക്കുന്ന ആരാധനാലയത്തെ കളങ്കപ്പെടുത്താനും പൊതുമധ്യത്തില്‍ അവഹേളിക്കാനുമുള്ള എംപിയുടെ നിലപാട് അപക്വവും അന്ധമായ ഹിന്ദുവിരോധം മൂലമുണ്ടായതുമാണെന്ന് മഞ്ഞപ്പാറ സുരേഷ് ചൂണ്ടിക്കാട്ടി. മഹാഗണപതിക്ഷേത്രത്തെ അപമാനിച്ച കൊടിക്കുന്നില്‍ ഹൈന്ദവസമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊടിക്കുന്നില്‍ സുരേഷ് ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ കുറ്റപ്പെടുത്തി. കാലങ്ങളായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രം കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഭക്തജനങ്ങള്‍ തെരഞ്ഞെടുത്ത സമിതിയാണ് ഭരിക്കുന്നത്. ക്ഷേത്രത്തെയും ജനകീയ ഭരണസമിതിയെയും അപമാനിക്കുക വഴി കൊടിക്കുന്നില്‍ തന്റെ സങ്കുചിതരാഷ്ട്രീയ താല്പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും രവികുമാര്‍ ആരോപിച്ചു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് ക്ഷേത്രത്തെ വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തെയും ഭക്തജനങ്ങളെയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന പുറത്തിറക്കിയ കൊടിക്കുന്നില്‍ സുരേഷ് എംപി മാപ്പ് പറയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പുനലൂര്‍ ജില്ലാ സെക്രട്ടറി കെ.ഒ. ജയച്ചന്ദ്രന് ആവശ്യപ്പെട്ടു. ഹിന്ദുസമൂഹത്തിന്റെ വോട്ട് നേടിയാണ് താന്‍ ജനപ്രതിനിധിയായതെന്ന ബോധ്യം കൊടിക്കുന്നിലിന് വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: