തിരുവനന്തപുരം: അങ്കമാലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം നേതാവ് ജോണി നെല്ലൂര്‍ രംഗത്ത്. അങ്കമാലി സീറ്റ് തരില്ലെന്ന നിലപാട് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
ഇനി യുഡിഎഫ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. നാല് സീറ്റെന്ന ആവശ്യം ഒട്ടും അന്യായമല്ലെന്നും സംസ്ഥാനത്ത് യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. യു.ഡി.എഫ് നേതൃത്വത്തിനെതിരായ പ്രതിഷേധം വ്യക്തമാക്കി ഔഷധി ചെയര്മാന് സ്ഥാനം ജോണി നെല്ലൂര്‍ രാജി വച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിയ്ക്കുന്ന ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിനായിരുന്നു നല്‍കിയിരുന്നത്. ഇവിടെ ജോണി നെല്ലൂര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനാല്‍ അങ്കമാലി സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പിറവവും അങ്കമാലിയുമടക്കം നാല് സീറ്റുകള്‍ വേണമെന്ന് നേരത്തെ ജേക്കബ് വിഭാഗം അറിയിച്ചിരുന്നു.
സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ യുഡിഎഫ് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജോണി നെല്ലൂരിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. യുഡിഎഫ് വിട്ടുവന്നാല്‍ ഇടതുമുന്നണി ജോണിനെല്ലൂരിനെ മത്സരിപ്പിക്കാമെന്ന ഉറപ്പുനല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉടന്‍ തീരുമാനം കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: