കൊച്ചി: സോളാര്‍ കേസ് പ്രതി സരിത വീണ്ടും കമ്മീഷന് നിര്‍ദ്ദേശം ലംഘിച്ചു. ഇന്നലെ നടന്ന സിറ്റിംഗിലും സരിത മൊഴി നല്‍കാനെത്തിയില്ല. നേരത്തെ ഹാജരാകാതിരുന്ന സരിതയോട് വ്യാഴാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തിരക്കുള്ളതിനാല്‍ ഹാജരാകാനാകില്ലെന്ന് സരിത അഭിഭാഷകന് മുഖേന ഇന്നലെ കമ്മീഷനെ അറിയിച്ചു.
28ന് ഹാജരാകുമെന്നും സരിതയുടെ അഭിഭാഷകന് സി.ഡി.ജോണി പറഞ്ഞു. എന്നാല്‍ സരിതയുടെ നിലപാട് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജി.ശിവരാജന്റെ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. സരിത സ്ഥിരമായി ഹാജരാകാതിരിക്കുന്നത് ശരിയല്ലെന്നും ഇത് തുടര്‍ന്നാല്‍ എങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. 21ന് നിര്‍ബന്ധമായും സരിത ഹാജരാകണം. ഇത് സരിതക്കുള്ള അവസാന അവസരമാണെന്നും ജി.ശിവരാജന് വ്യക്തമാക്കി.
കമ്മീഷനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെതിരായ നടപടി കമ്മീഷന് അവസാനിപ്പിച്ചു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തങ്കച്ചന് അഭിഭാഷകന് മുഖേന നല്കിയ സത്യവാങ്മൂലം കമ്മീഷന് സ്വീകരിച്ചു. കമ്മീഷന് മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ലെന്നും ഉള്‍പ്പെടെ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് തങ്കച്ചന് നോട്ടീസ് അയച്ചിരുന്നു.
അതിനുള്ള മറുപടിയിലാണ് തങ്കച്ചന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തങ്കച്ചന്റെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. തങ്കച്ചന്റെ പരാമര്‍ശത്തെ തുടര്‍ന്ന് കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടോയെന്നാരാഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കമ്മീഷന് സ്വമേധയാ നോട്ടീസ് അയച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: