പൂച്ചാക്കല്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിതമേഖലയില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് സംഘം നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തി. പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് എന്‍സിഡിസി കോഴിക്കോട് ശാഖാ ഡയറക്ടര്‍ ഡോ. ആര്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് സംഘം നിര്‍ദേശിച്ചു. വാര്‍ഡുകളിലെ ഒട്ടേറെ വീടുകളില്‍നിന്ന് കൂത്താടികളുടെ സാമ്പിള്‍ ശേഖരിച്ചതില്‍ നിന്നാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയത്. കഴിഞ്ഞ 21 നാണ് ഡെങ്കിപ്പനി ബാധിച്ച് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് വല്യാറമ്പില്ച്ചിറ രാധ (75) മരിച്ചത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇവരുടെ മകള്‍ക്കും സമീപവാസികളില്‍ ചിലര്‍ക്കും അന്ന് ഡെങ്കിപ്പനി പിടിപെട്ടിരുന്നു.
എന്നാല്‍ ഡെങ്കിപ്പനിമരണം ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്‍സിഡിസി സംഘത്തിന്റെ കണ്ടെത്തലിലൂടെ ആരോഗ്യവകുപ്പ് വെട്ടിലായി. വേനല്‍ക്കാലത്തും ഡെങ്കിപ്പനി വ്യാപകമായതില്‍ ആശങ്ക അറിയിച്ച സംഘം ഉറവിട നശീകരണം ഊര്‍ജിതമാക്കിയില്ലെങ്കില്‍ മഴക്കാലത്ത് സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പും നല്കി.
എസ്. സുനില്‍കുമാര്‍, എം.ബി.നാരായണന്, ലിജോ വര്‍ഗീസ് എന്നിവരും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം, വാര്‍ഡ് മെമ്പര്‍ ഉഷാ മനോജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: