പോലീസ് തലപ്പത്ത് ഒരു ഐജി കാര്യങ്ങള്‍ നിയന്ത്രിച്ച കാലമുണ്ടായിരുന്നല്ലൊ കേരളത്തില്‍. ഇന്ന് ഐജി എന്നാല്‍ മേലേതട്ടില്‍ മൂന്നാം സ്ഥാനത്താണ്. എഡിജിപിമാരും ഡിജിപിമാരും അതിന് മുകളിലുണ്ട്. ഏമാന്മാരുടെ എണ്ണവും റാങ്കും ഉയര്‍ന്നതിനനുസരിച്ച് സേനയിലെ ഗുണനിലവാരം ഉയരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സേനയിലുള്ള ഏറിയകൂറും ആഗ്രഹിക്കുന്നതും ഇതുതന്നെ.
നേരത്തെ ശിങ്കാരവേലു എന്നൊരു ഐജി പോലീസ് തലപ്പത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്ക്കാരമാണ് സ്റ്റേഷനിലേക്ക് വിളിവരുമ്പോള്‍ ഫോണെടുത്താല്‍ ‘നമസ്തെ’ പറയണമെന്നത്. ഇരിക്കാന്‍ സൗകര്യം ചെയ്യണമെന്ന നിര്‍ദ്ദേശവും പിന്നീട് വന്നു. കുറെയൊക്കെ അത് പാലിക്കുന്നുണ്ട്. പണ്ട് പേരുകേട്ട കട്ടി മീശക്കാരായ ‘കുട്ടന്‍പിള്ള’ മാരല്ല ഇന്ന് പോലീസിലുള്ളത്. വിവരവും വിദ്യാഭ്യാസവും നല്ലതുപോലുണ്ട്. എന്നിട്ടും പോലീസില്‍ കുറ്റവാളികളുണ്ടാവുന്നതാണ് അത്ഭുതകരം. ഓഫീസര്‍മാരടക്കം എണ്ണൂറോളം ക്രിമിനലുകള്‍ സേനയിലുണ്ടെന്നാണ് ഔദേ്യാഗിക കണക്ക്.
പോലീസ് നല്ലവരാകണം. ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമാകണം പോലീസ് എന്നാഗ്രഹിക്കുന്ന ഒരു നല്ല ഓഫീസറാണ് ഇന്നത്തെ ഡിജിപി. നേര്‍വഴിക്ക് നീങ്ങുന്ന പോലീസ് മേധാവികള്‍ക്ക് ശത്രുക്കളും ഏറും. ഒരുപാട് തവണ അത് കാണുകയും ചെയ്തു. നീതിയുടെ മാര്‍ഗം വെടിയാതെ മുന്നോട്ടുപോകുന്ന ടി.പി. സെന്‍കുമാറിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറെ സ്വാഗതം ചെയ്യപ്പെട്ടതുമാണ്. അത്തരമൊരു നല്ല പോലീസ് മേധാവിയുടെ കീഴില്‍ തനി ക്രിമിനലെന്ന് പലതവണ തെളിയിച്ച ഒരു എസ്ഐയ്ക്ക് സംരക്ഷണം നല്‍കുന്നത് ആരാണ്? ഉദ്ദേശിച്ചത് കൊട്ടാരക്കര എസ്ഐ ശിവപ്രകാശിനെ തന്നെ. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് എടുത്തതുകൊണ്ടല്ല ഇത് പറയുന്നത്.
ശിവപ്രകാശ് എസ്ഐ ആയി പ്രവര്‍ത്തിച്ച പുനലൂര്‍, പുത്തൂര്‍, അഞ്ചല്‍. പിന്നെ ഇപ്പോള്‍ കൊട്ടാരക്കരയിലും പ്രശ്നം. അകാരണമായി ഓട്ടോറിക്ഷക്കാരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെതുടര്‍ന്ന് മുഴുവന്‍ യൂണിയനുകളിലുംപെട്ട ഓട്ടോക്കാര് ഹര്‍ത്താലും പണിമുടക്കും നടത്തി. അഭിഭാഷകനെ മര്ദ്ദിച്ചതിനെചൊല്ലി കോടതിയുടെ താക്കീത്. മജിസ്ട്രേറ്റ് ഔദേ്യാഗിക വാഹനത്തില്‍ പോകവെ തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കാന്‍ കുഴലില്‍ ഊതിച്ച വിവാദം. അതിലും താക്കീത്. മറ്റൊരു കേസില്‍ ഹൈക്കോടതിതന്നെ താക്കീത് ചെയ്തു.
അകാരണമായി പാവപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്നതാണ് ശിവപ്രകാശിന് ഹോബി. അഞ്ചലില്‍ ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് എല്ലും പല്ലും തവിടുപൊടിയാക്കി. ഇതിന്റെ പേരില്‍ ബിജുഎന്ന ചെറുപ്പക്കാരന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പുത്തൂരിലും ഇതുതന്നെ ആവര്‍ത്തിച്ചു. കൊട്ടാരക്കരയില്‍ വന്നപ്പോള്‍ ആര്‍എസ്എസുകാരാണ് കണ്ണിലെ കരട്. എല്ലായിടത്തും രാഷ്ട്രീയ പിന്‍ബലമാണ് രക്ഷക്കെത്തുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ ആജ്ഞയാണ് കൊട്ടാരക്കരയില്‍ ആര്‍എസ്എസിനെ ഒതുക്കാന്‍ ഇയാള്‍ ക്വട്ടേഷനെടുത്തത്. കൊട്ടാരക്കരയില്‍ ആര്‍എസ്എസും ബിജെപിയും ശക്തിപ്രാപിക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 33000 വോട്ടു നേടി. ഇതനുവദിച്ചുകൂടാ. ആര്‍എസ്എസ് പ്രചാരകനെയാണ് എസ്ഐ നോട്ടമിട്ടത്. ശിവരാത്രി ദിവസം ഒരു ബൈക്കില്‍ രാത്രി മൂന്നുപേര്‍ സഞ്ചരിച്ചു എന്നത് കാരണമാക്കി. ബൈക്ക് ഓടിച്ചതിന് കുറ്റമില്ല. പിന്നിലിരുന്നതാണ് മഹാ അപരാധം. മൂന്നാമനായിരുന്ന പ്രചാരകനെ മാത്രം കസ്റ്റഡിയിലെടുത്തു. ജീപ്പിലിട്ട് കൈതരിപ്പ് തീരുംവരെ തല്ലി. സ്റ്റേഷനിലേക്ക് ചവിട്ടിക്കയറ്റി. അകത്തിട്ടും പൊതിരെ മര്‍ദ്ദനം. ”എന്താ സാര്‍ ഇങ്ങനെ’ എന്ന് ചോദിച്ചതിന് കൃത്യനിര്‍വഹണത്തിന് തടസ്സം ചെയ്യുന്നോടാ എന്ന് ചോദിച്ച് വീണ്ടും തല്ലി. സ്പോട്ടില്തന്നെ 100 രൂപ പെറ്റി അടച്ച് ഒഴിവാകേണ്ട കേസിലാണ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗം.
കൊട്ടാരക്കര സ്റ്റേഷന് ‘ജനമൈത്രി’യാണ.് അവിടെയാണ് ജനങ്ങളെ ശത്രുതയോടെ സമീപിക്കുന്ന ഉദേ്യാഗസ്ഥന്റെ സൈ്വരവിഹാരം.മര്‍ദ്ദനമേല്‍ക്കുന്നത് കണ്ടവരാണ് ബൈജു എന്ന പ്രചാരകന് ചികിത്സ ലഭ്യമാക്കണമെന്നഭ്യര്ത്ഥിക്കാന് സ്റ്റേഷനിലെത്തിയത്. അതും നാലഞ്ചുപേര്. അവര്‍ സിഐയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് കല്ലും മറ്റായുധങ്ങളുമായി പോലീസ് മുറ്റത്തിറങ്ങിയത്. റോഡരികിലുള്ള സ്റ്റേഷന്റെ സമീപത്തുകണ്ടവരെ വിരട്ടിയോടിക്കാന്‍ തുടങ്ങി. പോലീസ് ഇപ്പോള്‍ യു ട്യൂബില്‍ ഇട്ട വീഡിയോതന്നെ അതിന് സാക്ഷി. അക്രമോത്സുകരായി തലങ്ങും വിലങ്ങും ഓടുന്ന പോലീസുകാരെ അതില്‍ കാണാം.
പോലീസെടുത്ത വീഡിയോ ആണത്. ഒരു അക്രമം നടക്കുന്ന ദൃശ്യമില്ല. മൂന്ന് ജീപ്പിന്റെ ചില്ലുടഞ്ഞതും ജനാല പൊട്ടിയതുമാണതില്. സ്റ്റേഷന്റെ മുറ്റത്ത് കല്ലുകളുമുണ്ട്. രാവിലെതന്നെ പ്രചാരകനെ വിട്ടയ്ക്കാമെന്ന് സമ്മതിച്ച സിഐയുടെമേല് സമ്മര്‍ദം ചെലുത്തി പോലീസ് സ്റ്റേഷന് ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കിയത് സുരേഷിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസുകാരില്‍നിന്നുതന്നെ മനസ്സിലാകുന്നുണ്ട്. പോലീസിനെ ഭരിക്കുന്നത് മേലുദേ്യാഗസ്ഥരാണോ അതോ പ്രാദേശിക ഭരണകക്ഷിനേതാക്കളോ?
പിറ്റേന്നാണ് പോലീസിന്റെ നായാട്ട്. ഇതിനകം ഒന്‍പത് വീടുകള്‍ ചവിട്ടിത്തുറന്ന് പാതിരാനേരം അകത്ത് കടന്ന് സ്ത്രീകളെഅപമാനിക്കുന്നു. രണ്ട് സ്ത്രീകള്‍ കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു എണ്‍പത് വയസ്സായ അമ്മയ്ക്ക് എഴുന്നേല്‍ക്കാന്‍പോലും വയ്യ. മറ്റൊരു യുവതിയെ തൂക്കിയെടുത്ത് എറിയുകയായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരത നടക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല സിപിഎമ്മുകാരും എന്തേ ആര്‍എസ്എസിന് നേരെ ശക്തമായ നടപടിയില്ലന്നാണ് ചോദ്യം.
ആശുപത്രിയില്‍ കിടക്കുന്ന സ്ത്രീകള്‍ നല്കിയ മൊഴി മതി പോലീസിന്റെ ക്രൂരത അറിയാന്‍. ”എന്നെ ബൂട്ടിട്ട് ചവിട്ടി വലിച്ചിഴച്ചു. നിങ്ങള്‍ക്കും അമ്മമാരില്ലേ എന്ന് ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. മകനെ പിടിക്കാന്‍ പിറകിലേയും മുന്നിലേയും വാതിലുകള്‍ ചവിട്ടി തകര്‍ത്ത് അകത്ത് കയറി. വെളുപ്പിനെ രണ്ട് മണിയോടെയാണ് 50ലധികം വരുന്ന പോലീസുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. തന്റെ മുന്നിലിട്ട് മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു അമ്മ. അമ്മയുടെ കാല് ബൂട്ടിട്ടുള്ള ചവിട്ടില്‍ നീര് വന്നു.
ശരീരത്തിനും മല്പിടുത്തത്തിന്റേയും മര്‍ദ്ദനത്തിന്റേയും വേദനയുണ്ട്. ആശുപത്രിയില്‍ മറ്റൊരു വാര്‍ഡില്‍ കിടക്കുന്ന ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി രമേശിന്റെ ഭാര്യ 30 വയസുള്ള മായക്കും പറയാനുള്ളത് ഇതേ കഥയാണ്. രാത്രി മൂന്ന് മണിയോടെ വീട് വളഞ്ഞെത്തിയ 60 ഓളം പോലീസുകാര്‍ കതകിന് മുട്ടിവിളിച്ച് വീട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിനുമുന്‍പ് തന്നെ വാതില്‍ തകര്‍ത്ത് അകത്ത് എത്തി. ഭര്‍ത്താവിനെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച തന്നെ എടുത്തെറിഞ്ഞു. സമീപത്തെ ഭിത്തിയിലിടിച്ച് നിലത്തുവീണു. കരഞ്ഞുകൊണ്ടെത്തിയ കുട്ടികളേയും ഭീഷണിപ്പെടുത്തി. വീട്ടുസാധനങ്ങള്‍ വാരിവലിച്ചിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.” പോലീസ് കയറുന്ന വീടുകളിലെല്ലാം സമാന അവസ്ഥയാണ്. ചിലര്‍ പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഒരു വനിതാ പോലീസുപോലും ഒപ്പമില്ല.
ആര്‍എസ്എസിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നില്ലെന്നാണ് സിപിഎം ജില്ലാ നേതാവിന്റെ പരാതി. പോലീസിനെ പുല്ലാണെന്ന് പറയുന്ന പാരമ്പര്യകാരല്ല ആര്‍എസ്എസുകാര്‍. സ്റ്റേഷന് അക്രമിച്ച് പോലീസുകാരെ കൊല്ലുന്ന പാരമ്പര്യവും ആര്‍എസ്എസിനില്ല. അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവകാശപ്പെട്ടതാണ്. പുന്നപ്ര വയലാറും ഇടപ്പള്ളിയിലും പുല്പള്ളിയിലും തലശേരിയിലുമെല്ലാം പോലീസിനെതിരെ വാരിക്കുന്തവുമായി പോരിനിറങ്ങിയത് ചെങ്കൊടി പിടിച്ചവരായിരുന്നല്ലൊ.
കയ്യൂരില്‍ പോലീസുകാരനെ കല്ലെറിഞ്ഞ് പുഴയില്‍ ചാടിച്ച് മുങ്ങിമരിക്കുംവരെ കരയില്‍നിന്നും കല്ലെറിഞ്ഞ് രസിച്ച കാട്ടാളത്തം കമ്മ്യൂണിസ്റ്റുകാര്ക്കുള്ളതല്ലെ. മോറാഴയില്‍ കുട്ടികൃഷ്ണമേനോനെന്ന പോലീസ് ഓഫീസറെ കല്ലെറിഞ്ഞ് കൊന്നത് മാത്രമല്ല വാര്ഷികപരിപാടിപോലെ പോലീസ് സ്റ്റേഷന് അക്രമിച്ച് പ്രതികളെ മോചിപ്പിക്കുന്ന പണി കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വന്തമല്ലെ! ആര്‍എസ്എസ് നിയമവാഴ്ചയെ അംഗികരിക്കുന്നവരാണ്. അത് എവിടെയും അങ്ങനെയാണ്. എന്നിട്ടും കൊട്ടാരക്കരയില്‍ എന്തിനീ നരനായാട്ടെന്ന് ഡിജിപി അറിയേണ്ടതല്ലെ? സ്റ്റേഷനില്‍ കസേര ഭരണകക്ഷിക്കാര്‍ വരുമ്പോള്‍ മാത്രം നിരത്തുന്നത് ഡിജിപി നിര്‍ദ്ദേശിച്ചതുകൊണ്ടാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: